ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ആദ്യ റൗണ്ടിൽ പ്രമുഖ താരങ്ങളായ നൊവാക് ജോക്കോവിച്ച്, അലക്സാണ്ടർ സ്വരേവ്, സിമോണ ഹാലെപ്, വീനസ് വില്യംസ് എന്നിവർ ജയിച്ച് രണ്ടാം റൗണ്ടിലെത്തി. മുൻ ചാംപ്യൻ വിക്ടോറിയ അസരെൻക ആദ്യറൗണ്ടിൽ തോറ്റു പുറത്തായി.
മെൽബൺ ∙ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ രണ്ടാം ദിവസം മെൽബൺ പാർക്കിനെ സംഭവബഹുലമാക്കി വിജയങ്ങളും അട്ടിമറികളും. നിലവിലെ യുഎസ് ഓപ്പൺ ചാംപ്യനും നാലാം നമ്പരുമായ ജപ്പാന്റെ നവോമി ഒസാക 6-4 6-2ന് പോളണ്ടിന്റെ മഗാദ ലിനെറ്റയെ തോൽപിച്ച് തുടക്കം ഗംഭീരമാക്കി. എസ്തോണിയയുടെ വെറ്ററൻ താരമായ കയിയ കാനേപ്പിയോട് ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ഹാലെപ് തുടർന്നു കളിച്ചു കയറുകയായിരുന്നു. 6-7(2) 6-4 6-2. യുഎസ് താരം സോഫിയ കെനിനാണ് അടുത്ത റൗണ്ടിൽ ഹാലെപ്പിന്റെ എതിരാളി.
പുരുഷ സിംഗിൾസിൽ, ലോകഒന്നാം നമ്പർ നൊവാക് ജോക്കോവിച്ച് അനായാസേന അമേരിക്കൻ താരം മിച്ചൽ ക്രൂഗറെ തോൽപിച്ച് രണ്ടാം റൗണ്ടിലെത്തി. സ്കോർ: 6-3 6-2 6-2. രാജ്യാന്തര ടെന്നിസിലേക്കു മടങ്ങിയെത്തിയ വനിതാ താരം വീനസ് വില്യംസ് വിജയം പൊരുതി നേടുകയായിരുന്നു. മുൻ ലോക ഒന്നാം നമ്പർ വീനസ്, റുമേനിയൻ താരവും 25–ാം സീഡുമായ മിഷേല ബുസാർനെസ്കുവിനെയാണു തോൽപിച്ചത്. അതേസമയം, 2 തവണ ഓസ്ട്രേലിയൻ ഓപ്പൺ വിജയകിരീടം ചൂടിയ വിക്ടോറിയ അസരെൻക തോറ്റു പുറത്തായി.
ആദ്യറൗണ്ടിൽ തന്നെ ജർമൻ താരം ലോറ സീജിമുൻഡാണ് 6-7(5) 6-4 6-2ന് അസരെൻകയുടെ കഥ കഴിച്ചത്. കഴിഞ്ഞ തവണ മെൽബൺ പാർക്കിൽ സെമിഫൈനൽ വരെയെത്തിയ ചുങ് ഹ്യോൺ അമേരിക്കക്കാരൻ ബ്രാഡ്‌ലി ക്ലാനിനെ പൊരുതിക്കീഴടക്കി. ഈ വർഷം കിരീടസാധ്യതക്കാരുടെ പട്ടികയിൽ മുൻപന്തിയിലുള്ള അലക്സാണ്ടർ സ്വെരേവ് 6-4 6-1 6-4ന് അലിയാസ് ബെഡനെ തോൽപിച്ചു.ജർമൻ താരം അലക്സാണ്ടർ സ്വരേവ് പുരുഷ സിംഗിൾസ് ആദ്യറൗണ്ടിൽ അലിയാസ് ബെഡനെ കീഴടക്കിയ കളിയിൽ പായിച്ചതു 11 എയ്സുകളും 35 വിന്നറുകളും.