കുറച്ചു വർഷങ്ങളായി രാജ്യാന്തര ബഹിരാകാശ രംഗത്ത് വൻ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. എന്നാൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത അത്ര സുഖകരമല്ലാത്തതാണ്. ഏറെ പ്രതീക്ഷകയോടെ ബഹിരാകാശത്തേക്ക് യാത്രതിരിച്ച ജിസാറ്റ്–6എയുടെ ബന്ധം വേർപ്പെട്ടുവെന്നാണ് ഐഎസ്ആർഒ ഗവേഷകർ പങ്കുവെച്ചത്. ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ദൗത്യം വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നുമാണ് ഗവേഷകർ പറയുന്നത്.
‘മെയ്ക്ക് ഇൻ ഇന്ത്യ’ ടാഗിൽ 270 കോടി ചെലവിട്ട് നിര്‍മിച്ച ജിസാറ്റ്–6 എ വ്യാഴാഴ്ചയാണ് വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും സാറ്റ്‍ലൈറ്റ് ലക്ഷ്യസ്ഥാനത്ത് എത്തിച്ച് ബന്ധം സ്ഥാപിക്കുന്നതിൽ ഐഎസ്ആർഒ പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഐഎസ്ആർഒയ്ക്ക് നേരിട്ട രണ്ടാമത്തെ വൻ പരാജയമാണിത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വിക്ഷേപിച്ച ഗതിനിർണയ ഉപഗ്രഹം ഐആർഎൻഎസ്എസ്–1 പിഎസ്എൽവി സി 39 റോക്കറ്റിൽ നിന്ന് വേർപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉപഗ്രഹം ഉപേക്ഷിച്ചു. 35,000 കിലോമീറ്റർ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണ പഥത്തിൽ എത്തിക്കാനുള്ള ശ്രമമാണ് അന്ന് പരാജയപ്പെട്ടത്.
എന്നാൽ കൃത്യം ഒരു വർഷം പൂര്‍ത്തിയാകും മുൻപെ മറ്റൊരു ദുരന്തം കൂടി സംഭവിച്ചിരിക്കുന്നു. 270 കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഇന്ത്യയുടെ സ്വന്തം ഉപഗ്രഹവും കൈവിട്ടു പോയിരിക്കുന്നു. ഉപഗ്രഹത്തിനു പ്രവർത്തനോർജം നൽകുന്ന ‘പവർ സിസ്റ്റത്തിനു’ തകരാർ സംഭവിച്ചുവെന്നാണ് അറിയുന്നത്. മൂന്നാമത്തെ ലാം എൻജിൻ വേർപെടുത്തിയതിനു പിന്നാലെയായിരുന്നു ബന്ധം നഷ്ടപ്പെട്ടത്.
2015 ല്‍ വിക്ഷേപിച്ച ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കാനാണ് ജിസാറ്റ് 6എ ബഹിരാകാശത്ത് എത്തിച്ചത്. എസ് ബാന്‍ഡ് ടെക്‌നോളജി ഉപയോഗപ്പെടുത്തി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിയ്ക്കാന്‍ ജിസാറ്റ് 6 എയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
സാറ്റ്‌ലൈറ്റ് ഫോണുകൾക്കും 4ജി സാങ്കേതിക മേഖലയ്ക്കും ഏറെ ഉപകാരപ്പെടുന്ന ദൗത്യവുമായാണ് ജിസാറ്റ് 6എ വിക്ഷേപിച്ചത്. ആറ് മീറ്റര്‍ പരിധിയിലുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ പ്രത്യേകതകളിലൊന്ന്. ഭൂമിയിൽ നിന്നു ഉപഗ്രഹവുമായി ബന്ധം പുലർത്താൻ സഹായിക്കുന്നതാണ് ആന്റിന. ജിസാറ്റ് സീരിസിലെ പന്ത്രണ്ടാമത് വിക്ഷേപണമാണിത്.