മാസങ്ങളോളം ഗവേഷകരെ ഭീതിയിലാഴ്ത്തിയ ചൈനീസ് ബഹിരാകാശ നിലയം ഭൂമിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങി താഴേക്ക് എത്തും മുൻപെ കത്തിയമര്‍ന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. ബെയ്ജിങ് സമയം തിങ്കളാഴ്ച രാവിലെ 8.15 നാണ് നിയന്ത്രണം നഷ്ടപ്പെട്ട ടിയാന്‍ഗോങ്-1 ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം 27,358 കിലോമീറ്റർ വേഗത്തിലാണ് ടിയാന്‍ഗോങ്-1 ഭൂമിയുടെ അന്തരീക്ഷത്തിൽ ഇടിച്ചിറങ്ങിയത്. ദക്ഷിണ പസിഫിക് സമുദ്രത്തിലെ ദ്വീപായ തഹീതിയുടെ ഭാഗത്ത് വെച്ചാണ് ടിയാന്‍ഗോങ്-1 കത്തിയമർന്നത്. ശേഷിക്കുന്ന ചെറിയ ഭാഗങ്ങൾ ഭൂമിയിലേക്ക് വീഴാനും സാധ്യതയുണ്ട്. ഒൻപത് ടൺ ഭാരമുള്ള ടിയാന്‍ഗോങ്-1 ആൾതാമസമുള്ള സ്ഥലങ്ങളിൽ വീണിരുന്നുവെങ്കിൽ ദുരന്തം സംഭവിച്ചേനെ.
ബ്രസീൽ, അർജന്റീന ഭാഗങ്ങളിൽ വീഴുമെന്നും തിങ്കളാഴ്ച രാവിലെ പ്രവചനമുണ്ടായിരുന്നു. എന്നാൽ മുകളിൽ വെച്ചു തന്നെ ചൈനീസ് നിലയം തീഗോളമായി. ടിയാന്‍ഗോങ്-1 ഇടിച്ചിറങ്ങുന്ന സമയത്ത് ഈ ഭാഗത്ത് വിമാന സർവീസുകളും കുറവായിരുന്നു. മിക്ക രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശ ഏജൻസികളും സംഭവം നിരീക്ഷിച്ചു വരികയായിരുന്നു.