കുറച്ചു വര്‍ഷങ്ങളായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മ്മിത ബുദ്ധി എന്ന പദം നാം ചര്‍ച്ച ചെയ്തു തുടങ്ങിയിട്ട്. സംഗതി എന്താണെന്നു പിടികിട്ടാത്തവർ നിരവധിയാണ്. മനുഷ്യരുടെ ജോലി കവരുന്ന എന്തോ സംഗതിയാണു നിര്‍മ്മിത ബുദ്ധിയെന്നു ചിലര്‍ വിചാരിക്കുന്നു. മറ്റു ചിലരാകട്ടെ അതാണു നമ്മുടെ ഭാവിയെ രൂപപ്പെടുത്താന്‍ പോകുന്നതെന്നു കരുതുന്നു.
സംഗതി എന്തായാലും നിര്‍മ്മിത ബുദ്ധി നമ്മുടെ സ്‌കൂളുകളിലേക്കും ഒരു പഠന വിഷയമായി എത്തുകയാണ്. ഭാവിയെ രൂപപ്പെടുത്തുന്ന സാങ്കേതിക വിദ്യകളില്‍ പുതുതലമുറയെ നിപുണരാക്കുക എന്ന ലക്ഷ്യത്തോടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(സിബിഎസ്ഇ) ആണു നിര്‍മ്മിത ബുദ്ധി പാഠ്യവിഷയമാക്കുന്നത്.
എട്ട്, ഒന്‍പത്, 10 ക്ലാസുകളില്‍ ഇലക്ടീവ് വിഷയമായിട്ടാണു സിബിഎസ്ഇ നിര്‍മ്മിത ബുദ്ധിയെ അവതിരിപ്പിക്കുന്നത്. ഈ മൂന്നു ക്ലാസുകളിലേക്കും ആവശ്യമായ സിലബസ് തയ്യാറാക്കും. നിതി ആയോഗിന്റെ ഒരു സെഷനിലാണ് ഇതു സംബന്ധിച്ച ആശയം മുളപൊട്ടിയത്. തുടര്‍ന്നു സിബിഎസ്ഇ ഇതിന്റെ സാധ്യതകള്‍ ആരായുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കക്ഷികളുമായി സിബിഎസ്ഇ വിശദമായ ചര്‍ച്ചകള്‍ നടത്തി. വിഷയം പഠിപ്പിക്കാനുള്ള പരിശീലനവും ആവശ്യമെങ്കില്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്കു നല്‍കും.
മനുഷ്യ ബുദ്ധി ആവശ്യമുള്ള ജോലികള്‍ ചെയ്യാനുള്ള യന്ത്രത്തിന്റെ കഴിവിനെയാണു നിര്‍മ്മിത ബുദ്ധി എന്നു പേരിട്ടു വിളിക്കുന്നത്. സൗദി അറേബ്യ പൗരത്വം പ്രഖ്യാപിച്ച സോഫിയ എന്ന റോബോട്ടും, അലക്‌സ, കോര്‍ട്ടാന, സിരി തുടങ്ങിയ വോയിസ് റെകഗ്നിഷന്‍ അസിസ്റ്റന്‍ുകളും സ്വയം ഓടിക്കുന്ന കാറുകളും എല്ലാം നിര്‍മ്മിത ബുദ്ധിയുടെ ആപ്ലിക്കേഷനുകളാണ്.