വിവിധ വകുപ്പുകളിൽ എൽഡിസി, ലാസ്റ്റ് ഗ്രേഡ് ഉൾപ്പെടെ ഈ വർഷം പിഎസ്‌സിയിൽനിന്നു പ്രതീക്ഷിക്കുന്നതു വമ്പൻ വിജ്ഞാപനങ്ങൾ. ലക്ഷക്കണക്കിനു പേർ അപേക്ഷിക്കുന്ന തസ്തികകളാണ് ഇവ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിക്കാതെ മാറ്റിവച്ച തസ്തികകളിലേക്കും വിജ്ഞാപനം പ്രതീക്ഷിക്കാം. സെക്രട്ടേറിയറ്റ് ഓഫിസ് അറ്റൻഡന്റ്, കെഎസ്ഇബി മസ്ദൂർ, ക്ലാർക്ക് ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്കു കഴിഞ്ഞ വർഷം വിജ്ഞാപനം വന്നില്ല.
പത്തുവർഷത്തിനിടെ പിഎസ്‌സി ഏറ്റവും കുറവ് വിജ്ഞാപനങ്ങൾ പ്രസിദ്ധീകരിച്ചത് 2018ലാണ് - 396 മാത്രം. അതിനു മുൻവർഷത്തെ വിജ്ഞാപനങ്ങൾ 666. സർവകലാശാല അസിസ്റ്റന്റ് പോലെ ലക്ഷക്കണക്കിന് അപേക്ഷകരുള്ള പ്രധാന വിജ്ഞാപനങ്ങൾ കഴിഞ്ഞവർഷം വിരലിലെണ്ണാവുന്നവ മാത്രമായിരുന്നു. 396 ആയതു തന്നെ ഡിസംബർ 29ന് 165 എണ്ണം ഒരുമിച്ചു പ്രസിദ്ധീകരിച്ചതു കൊണ്ടാണ്.
അതേസമയം, സഹകരണ സർവീസ് പരീക്ഷാ ബോർഡിൽ സ്ഥിതി മറിച്ചാണ്. 2018ൽ പ്രസിദ്ധീകരിച്ചതു റെക്കോർഡ് വിജ്ഞാപനങ്ങൾ. വിവിധ തസ്തികകളിലെ 1030 ഒഴിവുകളിലേക്കായി രണ്ടു ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയിട്ടുണ്ടെന്നു കണക്കാക്കുന്നു. 2019ലും വിജ്ഞാപനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണു വിവരം. കഴിഞ്ഞ വർഷം സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (30 ഒഴിവ്), ഡേറ്റാ എൻട്രി ഓപ്പറേറ്റർ (67 ഒഴിവ്) എന്നീ തസ്തികകളിലേക്കും പുതുതായി അപേക്ഷ ക്ഷണിച്ചു. ഈ മാസം 19നു പരീക്ഷ നടക്കും. കഴിഞ്ഞവർഷം 856 ജൂനിയർ ക്ലാർക്ക് ഒഴിവുകളിലും വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
Job Tips >>