പുള്ളിപുലികളെപ്പറ്റി പഠിക്കാൻ പോയ പരിസ്ഥിതി പ്രവർത്തക ജയിലിൽ, വിട്ടുകിട്ടാൻ നിവേദനം

Niloufar-Bayani
SHARE

ഇറാനിലെ ജയിലിൽ അടയ്ക്കപ്പെട്ട പരിസഥിതി പ്രവർത്തകയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മുരളി തുമ്മാരകുടി എഴുതിയ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാവുന്നു. നിലുഫർ ബയാനി എന്ന ഇറാൻകാരിയായ സുഹൃത്തിനേയും അവരോടൊപ്പമുണ്ടായിരുന്ന എട്ട് സഹപ്രവർത്തകരേയും  ചാരവൃത്തി ആരോപിച്ചാണ്  ജയിലിൽ അടച്ചത്.ഇറാനിലെ കുന്നുകളിൽ കാണപ്പെടുന്ന ഏഷ്യൻ പുള്ളിപ്പുലികളെപ്പറ്റി പഠിക്കാനുള്ള ഒരു പ്രോജക്ടിന്റെ ഭാഗമായാണ് സംഘം അവിടെയെത്തിയത്. കഴിഞ്ഞ വർഷം ജനുവരി ഇരുപത്തിമൂന്നാം തിയതിയാണ് നിലുഫറും എട്ട് സഹപ്രവർത്തകരും അറസ്റ്റിലായത്. ഇതിനു പിന്നിലെ കാരണങ്ങൾ വ്യക്തമല്ല.

മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂർണരൂപം

ജയിലിൽ കിടക്കുന്ന ഒരു സുഹൃത്തിന് വേണ്ടി...

വളരെ പ്രാധാന്യമുള്ളതും സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടതുമായ ഒരു വിഷയമാണ്. സുഹൃത്തുക്കളുടെ സഹായം വേണം.

എൻറെ സഹപ്രവർത്തകയായിരുന്നു നിലുഫർ ബയാനി. ഇറാനിൽ നിന്നുള്ള കുട്ടിയാണ്. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷം ഐക്യരാഷ്ട്ര സഭയിൽ വന്ന് എൻറെ വകുപ്പിൽ അഞ്ചു വർഷം ജോലി ചെയ്തു.

2017 ൽ ഇറാനുമായുള്ള ഉപരോധം അവസാനിപ്പിച്ച് പുറം ലോകം ഇറാനോട് കൂടുതൽ അടുത്ത സമയത്ത്, യു എന്നിലെ ജോലി ഉപേക്ഷിച്ച് അവർ ഇറാനിലേക്ക് പോയി. ഇറാനിലെ കുന്നുകളിൽ കാണപ്പെടുന്ന ഏഷ്യൻ പുള്ളിപ്പുലികളെപ്പറ്റി പഠിക്കാനുള്ള ഒരു പ്രോജക്ടിനാണ് പോയത്.

ഇറാനിൽ പക്ഷെ കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെയല്ല സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമല്ലോ. ആഭ്യന്തരവും അന്താരാഷ്ട്രീയവും ആയ മാറ്റങ്ങളുണ്ടായി. നിലുഫർ ഇതിലൊന്നും ഉൾപ്പെട്ട ആളല്ല. പരിസ്ഥിതി സംരക്ഷണം മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മിക്കവാറും സമയങ്ങളിൽ അവർ ഫീൽഡിലായിരുന്നു.

കഴിഞ്ഞ വർഷം ജനുവരി ഇരുപത്തി മൂന്നാം തിയതി നിലുഫറും എട്ട് സഹപ്രവർത്തകരും അറസ്റ്റ് ചെയ്യപ്പെട്ടു. പുള്ളിപ്പുലിയുടെ നീക്കങ്ങൾ കണ്ടെത്താൻ അവർ സ്ഥാപിച്ച കാമറകൾ (trap cams) ആണ് അവരെ കുഴപ്പത്തിലാക്കിയതെന്നാണ് മനസ്സിലാക്കുന്നത്. നിലുഫർ ജോലി ചെയ്തിരുന്ന പ്രസ്ഥാനത്തിലെ മേധാവി രണ്ടാഴ്ചക്കകം ജയിലിനുള്ളിൽ മരണപ്പെട്ടു. നിലുഫർ ഇപ്പോഴും ജയിലിൽ തന്നെയാണ്. കേസിന്റെ വിചാരണ പോലും തുടങ്ങിയിട്ടില്ല.

നിലുഫറിന്റെ നിരപരാധിത്വത്തിൽ എനിക്ക് ഒട്ടും സംശയമില്ല. അതുകൊണ്ട് തന്നെ നിലുഫറിന്റെ സഹപ്രവർത്തകരായ ഞങ്ങൾ ചേർന്ന് അവർക്ക് വേണ്ടി ഒരു കാംപയിൻ നടത്തുകയാണ്. ഇവിടെയാണ് നിങ്ങളുടെ സഹായം വേണ്ടത്.

താഴെ കാണുന്ന വെബ്‌സൈറ്റിലെ പെറ്റിഷൻ ഒന്ന് സൈൻ ചെയ്യണം.

ഇതൊരു മാനുഷിക പ്രശ്നമായി മാത്രം കാണണമെന്നതാണ് എൻറെ റിക്വസ്റ്റ്. നിലുഫർ ഇപ്പോഴും ജയിലിലാണെന്ന് ഓർക്കുക. അതിനാൽ രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും പറയാതിരിക്കുക. അങ്ങനെ പറയുന്നത് അവരുടെ താല്പര്യത്തിനും സുരക്ഷക്കും എതിരായി വരാം. നിലുഫറിന് കോടതിയിൽ സ്വന്തം വക്കീലിനെ വെച്ച് വാദിച്ച് നിരപരാധിത്വം തെളിയിക്കാൻ അവസരം കിട്ടണം എന്നു മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.

https://www.thepetitionsite.com/takeaction/626/639/055/

ഈ നിവേദനത്തിൽ ഒപ്പു വക്കുന്നത് കൂടാതെ ഈ പോസ്റ്റ് പരമാവധി ഷെയർ ചെയ്യുക.

നിലുഫറിന്റെ കൂടുതൽ വിവരങ്ങൾ ഈ വെബ്‌സൈറ്റിൽ ഉണ്ട്. http://www.niloufarbayani.com/

This post is about Niloufar Bayani who was my colleague. One year back she was arrested along with eight of her colleagues. She has been in jail since.I am asking my friends to sign the petition to get her justice. We are also asking my friends to share the page.

മുരളി തുമ്മാരുകുടി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA