ടാക്സി വിപണി പിടിക്കാൻ ‘കെ യു വി 100 ട്രിപ്’

mahindra-kuv-100-1
SHARE

ഓൺലൈൻ കാബ് അഗ്രിഗേറ്റർമാരുടെ പ്രവർത്തനം വ്യാപകമായതോടെ ഈ വിപണി പിടിക്കാനുള്ള ഊർജിത ശ്രമത്തിലാണ് ഇന്ത്യൻ വാഹന നിർമാതാക്കൾ. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും പിന്നാലെ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യും ഈ വിഭാഗത്തിനായി പ്രത്യേക വകഭേദം അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.

മോഡൽ ശ്രേണിയിലെ ഏറ്റവും ചെറിയ വാഹനമായ  ‘കെ യു വി 100’ ഹാച്ച്ബാക്കിന്റെ പ്രത്യേക പതിപ്പ് സാക്ഷാത്കരിച്ച് ഫ്ളീറ്റ് ഓപ്പറേറ്റർമാരെ കയ്യിലെടുക്കാനാണു മഹീന്ദ്രയുടെ നീക്കം. പരിഷ്കാരത്തിനു മുമ്പുള്ള ‘കെ ടു’ വകഭേദം അടിത്തറയാക്കിയാവും മഹീന്ദ്ര ‘കെ ടു വി 100 ട്രിപ്’ സാക്ഷാത്കരിക്കുകയെന്നാണു സൂചന. ഡീസൽ, പെട്രോൾ — സി എൻ ജി ഇന്ധന സാധ്യതകളോടെ ഈ ‘കെ യു വി 100’ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. നിലവിൽ ഫ്ളീറ്റ് വിപണി വാഴുന്ന മാരുതി ‘ഡിസയർ ടൂറി’നോടും ഹ്യുണ്ടേയ് ‘എക്സെന്റ് പ്രൈമി’നോടുമൊക്കെയാവും ആറു പേർക്കു യാത്രാസൗകര്യം വാഗ്ദാനം ചെയ്യുന്ന ‘കെ യു വി 100 ട്രിപ്പി’ന്റെ മത്സരം. മുംബൈ പോലുള്ള ചില വൻനഗരങ്ങളിൽ അഞ്ചു സീറ്റോടെയും ‘കെ യു വി 100 ട്രിപ്’ വിൽപ്പനയ്ക്കെത്തിയേക്കും. 

അതേസമയം പെട്രോൾ — സി എൻ ജി ഇന്ധന സാധ്യതയോടെ വിൽപ്പനയ്ക്കെത്തുന്ന ആദ്യ ഹാച്ച്ബാക്ക് എന്നതു ‘കെ യു വി 100 ട്രിപ്പി’ന് നേട്ടമാവുമെന്നാണു വിലയിരുത്തൽ. സാധാരണ ‘കെ യു വി 100’ ഹാച്ച്ബാക്കിനു കരുത്തേകുന്നതും ഇതേ എൻജിനുകളാണ്. 1.2 ലീറ്റർ പെട്രോൾ — സി എൻ ജി എൻജിനു പരമാവധി 71 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും; അതേസമയം 1.2 ലീറ്റർ ഡീസൽ എൻജിൻ സൃഷ്ടിക്കുക 78 ബി എച്ച് പി കരുത്താണ്. പവർ സ്റ്റീയറിങ്, എ സി, സ്റ്റീൽ വീൽ, എ ബി എസ്, ഇ ബി ഡി തുടങ്ങിയവയെല്ലാം സഹിതമാവും ‘കെ യു വി 100 ട്രിപ്പി’ന്റെ വരവ്; അതേസമയം പവർ വിൻഡോ വാഹനത്തിലുണ്ടാവില്ല. വെള്ള, വെള്ളി നിറങ്ങളിൽ വിപണിയിലെത്തുന്ന ‘കെ യു വി ട്രിപ്പി’ന്റെ വിൽപ്പന ആദ്യ ഘട്ടത്തിൽ ഫ്ളീറ്റ് ഓപ്പറേറ്റർമാർക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN NEW ARRIVALS
SHOW MORE
FROM ONMANORAMA