കൃഷിക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചതിന് ഇടത്തനാങ്കുഴിയിലെ പി.എ. രാജനു സംസ്ഥാന സർക്കാർ നൽകിയ അംഗീകാരമാണ് 2017ലെ കർഷകോത്തമ പുരസ്കാരം. രണ്ടുലക്ഷം രൂപയും പതക്കവും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്കാരം.
പൈതൃകമായി കൃഷി
കോട്ടയത്തുനിന്ന്1948ൽ കാസര്‍കോട് ചീമേനി കാരക്കാട്ട് കുടിയേറിയ പിതാവ് അബ്രഹാമും മാതാവ് അന്നമ്മയും രൂപപ്പെടുത്തിയ കൃഷിയിടത്തെ സമ്മിശ്രക്കൃഷിയുടെ മാതൃകയാക്കി മാറ്റുകയായിരുന്നു പതിനാറാം വയസ്സിൽ കൃഷിയിലേക്കിറങ്ങിയ രാജന്‍.
ബഹുവിളക്കൃഷി പച്ചക്കറി, പഴം, ഫലവർഗങ്ങൾ, നെല്ല്, കുരുമുളക്, റബർ, കമുക്, തെങ്ങ്, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ, ജാതി, കൊടംപുളി തുടങ്ങി മിക്ക വിളകളുമുണ്ട്. കൃഷി ജൈവരീതിയില്‍. കൂടാതെ, 45 പശുക്കളും 10 ആടുകളും മുട്ടക്കോഴികളും.
പയർ, പാവയ്ക്ക, പടവലം, വെണ്ട, കോവല്‍, തക്കാളി, പച്ചമുളക്, വഴുതന, മുരിങ്ങ തുടങ്ങി മിക്ക പച്ചക്കറിയിനങ്ങളും ഈ കൃഷിയിടത്തിലുണ്ട്. മാവ്, പ്ലാവ്, റംബൂട്ടാൻ, നേന്ത്രൻ, പൂവൻ തുടങ്ങിയ പഴവര്‍ഗങ്ങളും.
ഒന്നിൽ തുടങ്ങി 45ൽ
ഏഴു വർഷം മുൻപ് ഒരു പശുവിൽനിന്നു തുടങ്ങിയ ഫാമില്‍ ഇപ്പോൾ 45 പശുക്കള്‍. ദിവസം ഇരുനൂറ്റമ്പതോളം ലീറ്റർ പാൽ കിട്ടുന്നു. ഫാമിലെ ചാണകവും മൂത്രവും കൃഷിക്കു വളമാക്കുന്നു. പശുക്കൾക്കായി തീറ്റപ്പുല്ലു വളര്‍ത്തുന്നുമുണ്ട്. പശുപരിപാലനത്തോടെ തുടക്കം
പുലർച്ചെ മൂന്നരയ്ക്കു പശുപരിപാലനത്തോടെ തുടങ്ങുന്നു രാജന്റെ ദിനചര്യ. നെടുംപ്ര, പള്ളിപ്പാറ, കാരക്കാടു പ്രദേശങ്ങളിലായി അഞ്ചു കിലോമീറ്റർ ചുറ്റളവിലാണ് സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ കൃഷിയിടങ്ങള്‍. കൃഷിയിലും മൃഗപരിപാലനത്തിലും ഭാര്യ ജാനകിയുടെ സജീവ പങ്കാളിത്തമുണ്ട്. കൃഷി ശ്രദ്ധയോടെ ചെയ്താല്‍ മികച്ച ആദായമാർഗവുമാണെന്നു രാജന്റെ അനുഭവപാഠം.
ഫോൺ: 9447663563.