സണ്ണി ലിയോൺ മലയാളത്തിൽ എത്തുന്ന വീരമഹാദേവി എന്ന സിനിമയ്ക്കെതിരെയാണ് കന്നഡ അനുകൂല സംഘടനകൾ രംഗത്തുവന്നിരിക്കുന്നത്. മലയാളം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം വലിയ മുതൽ മുടക്കിലാണ് ഒരുങ്ങുന്നത്.
‘വീരമഹാദേവി’യിൽ പ്രധാനവേഷം അഭിനയിക്കുന്നതിൽ നിന്ന് നടി പിന്മാറണമെന്ന് ആവശ്യപ്പെട്ട് കന്നഡ രക്ഷണ വേദികെ യുവ സേന പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. വീരമഹാദേവിയായി സണ്ണി ലിയോൺ അഭിനയിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്കാരത്തിന് കളങ്കമേൽപ്പിക്കുമെന്ന് ആരോപിച്ച് നടിയുടെ കോലവും കത്തിച്ചു. ചിത്രത്തിൽ നിന്ന് സണ്ണി ലിയോൺ പിന്മാറിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുവ സേന പ്രസിഡന്റ് കെ.ഹരീഷ് പറഞ്ഞു.
തമിഴിലെ അറിയപ്പെടുന്ന സംവിധായകനായ വി. സി വടിവുടയാൻ കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പോരാളിയായാണ് സണ്ണി എത്തുന്നത്. സ്റ്റീഫ്സ് കോർണർ ഫിലിംസിനുവേണ്ടി, പൊൻസെ സ്റ്റിഫൻ നിർമിക്കുന്ന ഇൗ ചിത്രത്തിനുവേണ്ടി സണ്ണി ലിയോൺ നൂറ്റമ്പത് ദിവസത്തെ ഡേറ്റ്ആണ് നൽകിയിരിക്കുന്നത്
കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട കഥയാണ് ഇൗ സിനിമയ്ക്കായി വടിവുടയാൻ തിരഞ്ഞെടുത്തിരിക്കുന്നത്.കേരളത്തിന്റെ തനതു കലാരൂപങ്ങളും, കളരിപ്പയറ്റും ഇൗ ചിത്രത്തിൽ കടന്നു വരുന്നു.
ചിത്രത്തിന്റെ കഥ അറിഞ്ഞ ശേഷം നടി വളരെ ത്രില്ലിലായിരുന്നു. ‘ഇൗ സിനിമ കഴിഞ്ഞ ശേഷമേ ഇനി മറ്റ് സിനിമകളിൽ അഭിനയിക്കുന്നുള്ളു. ആദ്യമായാണ് ഒരു ചരിത്ര സിനിമ ചെയ്യുന്നത്. അതും, ഒരു തനി മലയാളി പെൺകൊടിയായി. ഒരുപാട് കാലമായി ഞാൻ പ്രതീക്ഷിച്ച വേഷമാണിത് . കളരി അഭ്യാസവും, വാൾ പയറ്റും അറിയാവുന്ന ഒരു തന്റേടിയായ പെൺകുട്ടി.’ സണ്ണി ലിയോൺ പറയുന്നു.
ഗ്രാഫിക്സിന് പ്രാധാന്യം നൽകുന്ന ചിത്രമായതിനാൽ ബാഹുബലി, യന്തിരൻ 2 സിനിമകളിൽ ഗ്രാഫിക്സ് ചെയ്ത ടീമിനെയാണ് ഇൗ ചിത്രത്തിന്റെ ഗ്രഫിക്സ് വർക്കുകൾ ഏൽപ്പിച്ചിരിക്കുന്നത്. സണ്ണി ലിയോണിനോപ്പം, നാസർ, ബാഹുബലിയിലെ വില്ലനായ നവദീപ് തുടങ്ങിയവരും പ്രാധാന വേഷത്തിലെത്തുന്നു.
കേരളത്തിലെ ചാലക്കുടിയാണ് പ്രധാന ലൊക്കേഷൻ. ദക്ഷിണേന്ത്യയിൽ തനിക്ക് കൂടൂതൽ ആരാധകർ ഉണ്ടെന്നും, അവരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ഇതെന്നും സണ്ണി ലിയോൺ പറയുന്നു. പി ആർ ഒ- അയ്മനം സാജൻ.