തിരുവനന്തപുരം ∙ തൊഴിലാളി സംഘടനകൾ ഹർത്താലിനല്ല, പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കടകളും മറ്റും തുറക്കുന്നവർക്കു സർക്കാർ സംരക്ഷണം നൽകും. തൊഴിലാളികൾ സ്വമേധയാ ആണു പണിമുടക്കുന്നത്. ആരും ബലപ്രയോഗത്തിനോ അക്രമത്തിനോ പോകില്ല. ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ അവസാന രൂപമാണ് ഹർത്താൽ. ഇവിടെ ഇപ്പോൾ ആഴ്ചയിൽ 2 ഹർത്താൽ നടത്തുന്നതാണു കാണുന്നത്. അതു പരിഹാസ്യമായി. എങ്കിലും ഹർത്താലിനെതിരെ നിയമ നിർമാണം ആലോചിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
∙ 'ഇന്നും നാളെയും നടക്കുന്ന പണിമുടക്കിൽ ഒരു തരത്തിലുമുള്ള ബലപ്രയോഗമോ അക്രമങ്ങളോ ഉണ്ടാകില്ല. തൊഴിലാളികളുടെ പണിമുടക്കിൽ സ്വമേധയാ സഹകരിക്കണമെന്ന് അഭ്യർഥിക്കുക മാത്രമാണു സംയുക്ത ട്രേഡ് യൂണിയൻ സമിതി ചെയ്തിട്ടുള്ളത്.' - കോടിയേരി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി