തിരുവനന്തപുരം∙ വിജയം വരെ ബിജെപി സമരം തുടരുമെന്നും അതിൽ ആർക്കും സംശയം വേണ്ടെന്നും കലാമണ്ഡലം സത്യഭാമ. ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം ഇന്നലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിൻവലിക്കുക, അയ്യപ്പ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക, കള്ളക്കേസുകൾ പിൻവലിക്കുക, ശബരിമലയിൽ അയ്യപ്പവേട്ട നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ബിജെപി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം 42 ദിവസം പിന്നിട്ടു.
മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ പ്രഫ. വി.ടി. രമയുടെ നിരാഹാര സമരം ഇന്ന് ഏഴാം ദിവസത്തിലേക്കു കടക്കും. മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി എൻ.ജയന്തി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവൻ, ബിജെപി സംസ്ഥാന സമിതി അംഗങ്ങളായ അശോക് കുമാർ, സിമി ജ്യോതിഷ്, മഹിളാ മോർച്ച കോട്ടയം ജില്ലാ പ്രസിഡന്റ് സുമാ വിജയൻ, മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം. ബിന്ദു, മഹിളാ മോർച്ച കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മല്ലിക, മഹിളാ മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.