കണ്ണൂർ∙ യുഡിഎഫുമായി ആലോചിച്ചാണ് ആർഎസ്പി കൊല്ലം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം നടത്തിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി ബാലകൃഷ്ണൻ കാര്യങ്ങൾ വളച്ചൊടിക്കുകയാണ്. യുഡിഎഫിൽ സീറ്റുവിഭജനം കഴിഞ്ഞിട്ടില്ലെങ്കിലും ധാരണയുണ്ട്. ആർഎസ്പിയുടെ സ്ഥാനാർഥിയെ അവർ പ്രഖ്യാപിച്ചതിൽ തെറ്റില്ല.
എൻ.കെ.പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥിയാകും എന്നു കരുതി സിപിഎം അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യുകയാണ്. സിപിഎമ്മിനെ എതിർക്കുന്നവരെ ആർഎസ്എസ് ആക്കുന്നതാണ് സിപിഎം രീതി. കോടിയേരി ബാലകൃഷ്ണൻ നിലവാരമില്ലാതെ സംസാരിക്കുകയാണ്. കോടിയേരിയും കാനം രാജേന്ദ്രനും തമ്മിൽ കണ്ടാൽ മിണ്ടാത്തതുകൊണ്ടാണ് എൽഡിഎഫ് രണ്ടു ജാഥ നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ ത്രിപുരയും ബംഗാളുമല്ല; രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡുമാണ് ആവർത്തിക്കുക. മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക് പോസ്റ്റിട്ടാൽ ഉടനെ അറസ്റ്റുചെയ്യുന്ന പൊലീസ് താൻ കൊടുത്ത പരാതി രണ്ടു വർഷം കഴിഞ്ഞാണു പൊട്ടിച്ചുനോക്കിയതെന്നും ചെന്നിത്തല പറഞ്ഞു.