തിരുവനന്തപുരം∙ അവസാന മിനുക്കുപണി പൂർത്തിയാക്കി ഗെയ്ൽ പൈപ്പ് ലൈൻ ഉടൻ നാടിനു സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ് ബുക്കിൽ കുറിച്ചു. സർക്കാരിന്റെ 1,000 ദിനങ്ങൾക്കുള്ളിൽ തന്നെയാണ് പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാകുന്നത്. 2010 ൽ ആണ് വാതക പൈപ്പ് ലൈൻ പദ്ധതിക്ക് തുടക്കമായത്.
2012 ജനുവരിയിൽ രണ്ടാം ഘട്ടം, കൊച്ചി-മംഗലാപുരം , കൊച്ചി-കോയമ്പത്തൂർ -ബംഗളൂരു പദ്ധതിക്കും അനുമതി ലഭിച്ചു. സ്ഥലം ഏറ്റെടുക്കാത്തതിനെ തുടർന്ന് 2014 ഓഗസ്റ്റിൽ മുഴുവൻ കരാറുകളും ഗെയ്ൽ ഉപേക്ഷിച്ചു. ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് 2016 ജൂണിലാണ് ജീവൻ വച്ചതെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി- മംഗലാപുരം പാതയിൽ 410 കിലോമീറ്ററിലാണ് കേരളത്തിൽ പൈപ്പ്‍ലൈൻ ഇടേണ്ടത്. 2016 മെയ് വരെ 80 കിലോമീറ്റർ ദൂരത്തിലുള്ള ഭൂവിനിയോഗ അവകാശം മാത്രമാണ് ഗെയ് ലിന് കൈമാറിയത്. 2016 ജൂണിന് ശേഷം 330 കിലോമീറ്റർ പൈപ്പ് ലൈനിടാൻ സ്ഥലം ലഭ്യമാക്കി. 1,000 ദിവസങ്ങൾക്കുള്ളിലാണ് 380 കിലോമീറ്റർ ദൂരത്തും പൈപ്പ് ലൈൻ ഇട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.