കൊച്ചി ∙ സിഎംപി പാർട്ടി കോൺഗ്രസിനു നൂറുകണക്കിനു പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെ തുടക്കമായി. രാജേന്ദ്ര മൈതാനത്തിനു സമീപം ഗാന്ധി സ്‌ക്വയറിൽ നിന്നാരംഭിച്ചു മറൈൻ ഡ്രൈവിൽ സമാപിച്ച പ്രകടനത്തിനുശേഷം നടന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സിഎംപി രൂപീകരിച്ചു 33 വർഷം പിന്നിടുമ്പോൾ , അന്ന് എം. വി. രാഘവൻ മുന്നോട്ടുവച്ച രാഷ്ട്രീയ ലൈൻ സിപിഎമ്മിനു സ്വീകരിക്കേണ്ടിവന്നിരിക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു. വർഗസമരത്തിനു പകരം വർഗീയശക്തികളോടു സന്ധിചെയ്യുകയും സ്വത്വ രാഷ്ട്രീയത്തെ വാരിപ്പുണരുകയും ചെയ്യുന്ന നയമാണു സിപിഎം ഇന്നു സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി
സി.പി. ജോൺ സമ്മേളനത്തിൽ അധ്യക്ഷനായി. യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി. തോമസ് എംഎൽഎ, ബംഗാളിൽ നിന്നുള്ള മുൻ സിപിഎം നേതാവ് സമീർ പുടാട്ടുണ്ട, ഒഡീഷയിൽ നിന്നുള്ള അജയ് റാവത്ത്, പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ചെയർമാൻ ബി.എസ്. സ്വാതികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് 9.30-നു ടൗൺ ഹാളിൽ പതാക ഉയർത്തും .പ്രതിനിധി സമ്മേളനം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. 3ന് ‘മതം, രാഷ്ട്രീയം, വിശ്വാസം ’ സിംപോസിയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. മഹാരാഷ്ട്ര മുൻ ഗവർണർ കെ. ശങ്കരനാരായണൻ മുഖ്യാതിഥിയാവും