ഉത്തരേന്ത്യയിലെ സംഘപരിവാര്‍ തന്ത്രം ഇവിടെ നടക്കില്ല; അക്രമം അടിച്ചമർത്തും: മുഖ്യമന്ത്രി

pinarayi-new
SHARE

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന ആക്രമണങ്ങളിൽ ആർഎസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയും ആര്‍എസ്എസും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്തു ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല. കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തുന്നതു വിചിത്രമാണെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഭരണാഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തുന്നതാണു ഭരണഘടനാ വിരുദ്ധം. അണികളോട് അക്രമം അവസാനിപ്പിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകണം. സംസ്ഥാനത്താകെ 1800 ഓളം കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളില്‍ ജയിലിലായ 700 ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ ആരാണു യഥാര്‍ഥ അക്രമികളെന്നു ബോധ്യമാകും. നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ആര്‍എസ്എസ് നേതാവ് ബോംബ് എറിയുന്ന ചിത്രം പ്രധാന മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണു ശ്രമിക്കുന്നത്. അതു കേരളത്തില്‍ നടക്കില്ല. അക്രമങ്ങളെയും വര്‍ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തും. ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കലാപം നടത്തി കേരളത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണു സംഘപരിവാര്‍ നോക്കുന്നത്. അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബിജെപി നേതൃത്വം മനസ്സിലാക്കിയാല്‍ നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ കുറിപ്പിൽനിന്ന്:

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിന്‍റെ പേരില്‍ സംസ്ഥാനത്തുടനീളം ആസൂത്രിതമായി അക്രമം അഴിച്ചുവിട്ടു ജനങ്ങളുടെ സ്വൈര്യജീവിതവും സമാധാനവും തകര്‍ക്കാന്‍ ശ്രമിക്കുന്ന ബിജെപിയും ആര്‍എസ്എസും തന്നെയാണു കേരളത്തില്‍ ക്രമസമാധാനം അപകടത്തിലാണെന്നു പ്രചരിപ്പിക്കുകയും കേന്ദ്രം ഇടപെടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സുപ്രീംകോടതി വിധിക്കെതിരെ ബിജെപിയും ആര്‍എസ്എസും ആസൂത്രിതമായും സംഘടിതമായും നടത്തുന്ന അക്രമങ്ങളല്ലാതെ സംസ്ഥാനത്തു ക്രമസമാധാന പ്രശ്നങ്ങളൊന്നുമില്ല.

ആരാധനയുടെ കാര്യത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന ഭരണഘടനാ ബാധ്യതയാണു സര്‍ക്കാര്‍ നിര്‍വഹിക്കുന്നത്. കോടതി വിധി അട്ടിമറിക്കാന്‍ കലാപം സംഘടിപ്പിക്കുന്നവര്‍, സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാപരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നതു വിചിത്രമാണ്. ഭരണാഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്ന സര്‍ക്കാരിനെതിരെ ഭീഷണി ഉയര്‍ത്തുന്നതാണു ഭരണഘടനാ വിരുദ്ധം. ഭരണഘടനയോടു തെല്ലെങ്കിലും കൂറും ജനങ്ങളോടു പ്രതിബദ്ധതയും ഉണ്ടെങ്കില്‍ സ്വന്തം അണികളോട് അക്രമം അവസാനിപ്പിക്കാന്‍ നിര്‍ദേശിക്കുകയാണു ബിജെപി ദേശീയ നേതൃത്വം ചെയ്യേണ്ടത്.

സ്ത്രീപ്രവേശത്തില്‍ പ്രതിഷേധിച്ചു ജനുവരി മൂന്നിനു നടത്തിയ ഹര്‍ത്താലിന്‍റെ മറവില്‍ വ്യാപകമായ അക്രമങ്ങളാണ് ഉണ്ടായത്. നൂറിലേറെ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫിസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും കടകള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപകമായ അക്രമങ്ങളുണ്ടായി. സിപിഎം, സിപിഐ ഓഫിസുകളും ആക്രമിക്കപ്പെട്ടു. ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വീടുകളും പലയിടത്തും ആക്രമണത്തിനിരയായി.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ കേരളത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്തവിധം വ്യാപകമായ ആക്രമണങ്ങളുണ്ടായി. മാധ്യമ പ്രവര്‍ത്തകരുടെ ക്യാമറകളും തല്ലിത്തകര്‍ത്തു. തിരഞ്ഞുപിടിച്ചു മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന നേതാക്കളുടെ വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിക്കുന്ന സ്ഥിതിയുണ്ടായി. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്‍റേയും മറ്റും വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്കരിക്കുന്നത്.

സംസ്ഥാനത്താകെ 1800 ഓളം കേസുകള്‍ പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളില്‍ ജയിലിലായ 700 ലധികം പേരുടെ രാഷ്ട്രീയം പരിശോധിച്ചാല്‍ ആരാണു യഥാര്‍ഥ അക്രമികളെന്നു ബോധ്യമാകും. നെടുമങ്ങാട് പൊലീസ് സ്റ്റേഷനുനേരെ ആര്‍എസ്എസ് നേതാവ് ബോംബ് എറിയുന്ന ചിത്രം പ്രധാന മാധ്യമങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കോഴിക്കോട് നഗരത്തില്‍ ഉള്‍പ്പെടെ പലയിടത്തും വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുളള ഗൂഢാലോചനയും ഇതിന്‍റെ ഭാഗമായി നടന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും സംഘപരിവാര്‍ പരീക്ഷിച്ചു വിജയിച്ച തന്ത്രം കേരളത്തിലും പയറ്റാനാണു ശ്രമിക്കുന്നത്. അതു കേരളത്തില്‍ നടക്കില്ല. അക്രമങ്ങളെയും വര്‍ഗീയ കലാപമുണ്ടാക്കുനുളള ശ്രമങ്ങളെയും സര്‍ക്കാര്‍ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തും.

അക്രമികളുടെ രാഷ്ട്രീയം നോക്കാതെയുള്ള കര്‍ശന നടപടികളാണ് പൊലീസ് സ്വീകരിക്കുന്നത്. അക്രമം തടയുകയും സമാധാന ജീവിതം ഉറപ്പാക്കുകയും ചെയ്യേണ്ടതു സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ബാധ്യതയാണ്. ഒരു തരത്തിലുളള ഭീഷണിക്കും സര്‍ക്കാര്‍ വഴങ്ങില്ല. കലാപം നടത്തി കേരളത്തില്‍ വേരുറപ്പിക്കാനാകുമോ എന്നാണു സംഘപരിവാര്‍ നോക്കുന്നത്. അതൊന്നും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബിജെപി നേതൃത്വം മനസ്സിലാക്കിയാല്‍ നല്ലത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA