മലപ്പുറം∙ ശബരിമലയിൽ ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചതായി പരാതി. തലയ്ക്കു ക്ഷതമേറ്റ ഇവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നു പുലർച്ചെ വീട്ടിലെത്തിയ ഇവരെ ഭർതൃമാതാവ് പട്ടിക കൊണ്ടു തലയ്ക്കടിച്ചുവെന്നാണു പരാതി. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിനിടെ, ഭർതൃ മാതാവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുർഗ മർദിച്ചെന്നാണ് ഇവരുടെ ആരോപണം. സിവിൽ സ്പ്ലൈസ് ഉദ്യോഗസ്ഥയായ കനകദുർഗയുടെ അവധി ഇന്ന് അവസാനിക്കുന്നതിനാലാണു പുലർച്ചെ വീട്ടിലെത്തിയത്.
കനകദുർഗയും ബിന്ദുവുമാണു സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമല സന്നിധാനത്തെത്തിയത്. ജനുവരി രണ്ടിനായിരുന്നു ഇത്. സന്നിധാനത്തെത്തിയതിനുശേഷം ഒളിവിലായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം നടന്ന ‘ആർപ്പോ ആർത്തവം’ പരിപാടിയിലും പങ്കെടുത്തിരുന്നു. ഇവരുടെ സന്ദർശനത്തിനു പിന്നാലെ ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി സംസ്ഥാന വ്യാപക ഹർത്താലും നടത്തിയിരുന്നു.