ന്യൂഡൽഹി ∙ ശബരിമല യുവതീപ്രവേശ വിഷയത്തിൽ പുനഃപരിശോധനാ ഹർജികൾ ഈ മാസം 22ന് സുപ്രീംകോടതി പരിഗണിക്കില്ല. അഞ്ചംഗ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയായതിനാലാണിത്. യുവതീപ്രവേശ വിധിയോടു വിയോജിച്ച ഏക ജഡ്ജിയാണു ജസ്റ്റിസ് ഇന്ദു മൽഹോത്ര.
ചികിത്സയ്ക്കായാണ് അവർ അവധിയിൽ പ്രവേശിച്ചത്. അവധി എത്ര ദിവസം ഉണ്ടെന്നതു സംബന്ധിച്ചു വ്യക്തത വന്നിട്ടില്ല. 22ന് പരിഗണിക്കില്ലെന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആണ് അറിയിച്ചത്. ശബരിമല കേസുമായി ബന്ധപ്പെട്ട മറ്റൊരു ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം അറിയിച്ചത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.