കൊച്ചി ∙ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ. വ്യാഴാഴ്ച വെന്റിലേറ്ററിൽനിന്നു മാറ്റാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എറണാകുളം മെഡിക്കൽ സെന്റർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്. രാവിലെ ഡബ്ബിങ്ങിനായി ലാൽ മീഡിയയിൽ എത്തിയപ്പോൾ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ചികിത്സാരേഖകൾ ആസ്റ്റർ മെഡിസിറ്റിയിലായതിനാൽ അവിടേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മകൻ ധ്യാൻ, നടൻമാരായ നിവിൻ പോളി, അജു വർഗീസ് തുടങ്ങിയവർ ആശുപത്രിയിലുണ്ട്. വിനീത് ശ്രീനിവാസൻ ചെന്നൈയിൽ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടു.