വാഷിങ്ടൻ ∙ മെക്സിക്കൻ അതിർത്തിയിലെ മതിലിൽ തടഞ്ഞു നിൽക്കുന്ന യുഎസ് ഭരണപ്രതിസന്ധി നാലാം ആഴ്ചയിലേക്ക്. 8 ലക്ഷത്തോളം ഫെഡറൽ ജീവനക്കാർക്കു ശമ്പളം മുടക്കി തുടരുന്ന സ്തംഭനം 22 ദിവസം പിന്നിട്ടു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും നീണ്ട ഭരണസ്തംഭനമാണിത്. മുൻപ് ബിൽ ക്ലിന്റൻ പ്രസിഡന്റായിരിക്കെ 1995 – 96 ൽ 21 ദിവസം ട്രഷറി തടസ്സപ്പെട്ടിരുന്നു.
മെക്സിക്കൻ അതിർത്തിയിൽ മതിൽ നിർമാണത്തിന് പണം അനുവദിക്കുന്നതിനെ യുഎസ് കോൺഗ്രസിൽ ഡെമോക്രാറ്റുകൾ തടയുന്നതാണ് പ്രശ്നകാരണം. കോൺഗ്രസിനെ മറികടക്കാൻ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നു ട്രംപ് ഇടയ്ക്കിടെ പറയുന്നുമുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം ഉടൻ അടിയന്തരാവസ്ഥ എന്ന മട്ടിൽ പ്രതികരിച്ച പ്രസിഡന്റ് നിലപാട് അൽപം മയപ്പെടുത്തിയിട്ടുണ്ട്.
570 കോടി ഡോളറാണ് (40,000 കോടി രൂപയിലേറെ) മതിൽ നിർമാണത്തിന് ട്രംപ് ആവശ്യപ്പെട്ടിട്ടുള്ളത്. അനധികൃത കുടിയേറ്റവും ലഹരിമരുന്നു കടത്തും തടയുകയാണ് ലക്ഷ്യം. ട്രംപിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു ഇത്. എന്നാൽ, മതിൽ നിർമാണത്തെ കോൺഗ്രസിൽ ഡെമോക്രാറ്റുകൾ ആദ്യം മുതൽ എതിർത്തു വരികയാണ്.