‘നിങ്ങൾ ഈ കുട്ടികളുടെ പ്രിൻസിപ്പലാണ്, എന്റെയല്ല’; പൊട്ടിത്തെറിച്ചതിനെക്കുറിച്ച് ഡെയ്ൻ

dain-davis
SHARE

അതിഥിയായി എത്തിയ ചടങ്ങിൽ നിന്നും അപമാനിതനായി ഇറങ്ങി പോരേണ്ടി വന്നതിന്റെ സങ്കടം ഡെയ്ൻ ഡേവിസിന് ഇതുവരെ മാറിയിട്ടില്ല. മലപ്പുറം ബ്ലോസം കോളജിലെ പ്രിൻസിപ്പൽ പരസ്യമായി ഡെയ്നിനെ വേദിയിൽ നിന്നും ഇറക്കി വിടുകയായിരുന്നു. പ്രിൻസിപ്പല്‍  ഡെയ്നിനോട് പൊട്ടിത്തെറിക്കുന്നതിന്റെയും വേദിയിൽ ഉന്തും തള്ളും നടക്കുന്നതിന്റെയും വിഡിയോ വൈറലായിരുന്നു. ഇതേക്കുറിച്ച് ഡെയ്ൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറന്നു.

വിദ്യാർഥികൾ വിളിച്ചിട്ടാണ് ഞാൻ അവിടെ അതിഥിയായി എത്തിയത്. എനിക്ക് പനിയായിട്ട് സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. അവിടുന്ന് ഡിസ്ചാർജ് വാങ്ങിയാണ് കുട്ടികളുടെ ക്ഷണം സ്വീകരിച്ച് കോളജിൽ എത്തിയത്. എന്നാൽ നേരിട്ടത് ഒരിക്കലും മറക്കാനാകാത്ത തിക്താനുഭവമായിരുന്നു. മനേജ്മെന്റിന്റെ അറിവോടെയാണ് വിദ്യാർഥികൾ ആർട്സ് ഡേയ്ക്ക് എന്നെ അതിഥിയായി വിളിച്ചതെന്നാണ് അവരറിയിച്ചത്. കോളേജിന്റെ ഗെയ്റ്റിൽ എത്തിയപ്പോൾ തന്നെ വിദ്യാർഥികൾ ഡ്രസ് കോഡിനെ സംബന്ധിച്ച് ഒരു പ്രശ്നമുണ്ട്, കാർ കയറ്റിവിടില്ല എന്ന് പറഞ്ഞു. വേറെ കുഴപ്പമൊന്നുമില്ല, കാര്യമാക്കാനൊന്നുമില്ലെന്ന് കരുതിയാണ് അവരോടൊപ്പം വേദിയിലെത്തിയത്. വേദിയിൽ എത്തുന്നത് വരെ പ്രശ്നമൊന്നുമില്ലായിരുന്നു.

വിദ്യാർഥികൾ ഡ്രസ്കോഡ് തെറ്റിച്ചു വന്നത് കണ്ടതും പ്രിൻസിപ്പലിന്റെ മട്ട് മാറി. പരിപാടിയൊന്നും നടത്താൻ പറ്റില്ല എന്ന നിലപാടിലായി. വേദിയിലിരുന്ന എന്നോട് ഇറങ്ങിപ്പോടാ.. എന്ന് അദ്ദേഹം പൊട്ടിത്തെറിച്ചു. ഇവിടുത്തെ പ്രിൻസിപ്പൽ ഞാനാണ്, ഇറങ്ങിപ്പോടാ...! എന്ന് ആ അധ്യാപകൻ പൊട്ടിത്തെറിച്ചപ്പോൾ ഞാൻ ആകെ പകച്ചുപോയി. എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. വേദിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങിയപ്പോൾ വിദ്യാർഥികൾ പോകരുത്, രണ്ട് വാക്ക് പറഞ്ഞിട്ടു പോകണമെന്ന് അപേക്ഷിച്ചു. എന്നാൽ ശരി എന്തെങ്കിലും പറഞ്ഞിട്ടു സ്ഥലം വിടാമെന്നു കരുതി മൈക്കിന്റെ അടുത്ത് എത്തിയപ്പോൾ പ്രിൻസിപ്പൽ വീണ്ടും രോഷാകുലനായി. ഇറങ്ങിപ്പോകാൻ പറഞ്ഞിട്ടും ഇവിടെ നിൽക്കാൻ നാണമില്ലേടാ എന്ന് ആക്രോശിച്ചു. ഇതു കേട്ടതോടെ എനിക്കു സഹികെട്ടു. നിങ്ങൾ ഈ കുട്ടികളുടെ പ്രിൻസിപ്പലാണ് എന്റെയല്ല എന്നു പറഞ്ഞു. ഇതുകേട്ടതും മറ്റ് അധ്യാപകര്‍ സംഘം ചേർന്നു പ്രിൻസിപ്പലിനെ ചോദ്യം ചെയ്യാൻ നീയാരാടാ എന്നു പറഞ്ഞ് എന്റെ നേർക്ക് അടുത്തു. വിദ്യാർഥികളാണ് തടഞ്ഞത്. 

കടപ്പാട്: മനോരമ ന്യൂസ് ഡോട്ട് കോം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN STYLE FACTOR
SHOW MORE
FROM ONMANORAMA