കേരളത്തിലെ പ്രളയത്തിന് ഡാമുകൾ തുറന്നുവിട്ടതുമായി ബന്ധമുണ്ടെന്ന പരാമർശം നാസയുടെ കീഴിലുള്ള എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റില്‍ നിന്നു നീക്കിയതിൽ വിശദീകരിച്ച് എഡിറ്റർ. തിരുത്തിയ ലേഖനത്തിനോടൊപ്പം തന്നെയാണ് എഡിറ്ററുടെ വിശദീകരണ കുറിപ്പ്.
നാസ എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റില്‍ വന്ന വിശദീകരണം :
‘പ്രളയത്തിന്‍റെ തീവ്രത വർധിക്കാൻ ഡാമുകൾ വഹിച്ച പങ്ക് സംബന്ധിച്ച ചർച്ച ഒഴിവാക്കാനായി ഈ വാർത്ത എഡിറ്റ് ചെയ്തിട്ടുണ്ട്. പ്രളയത്തിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ച് വിശദമായ പഠനത്തിന് ഉപഗ്രഹങ്ങള്‍ നൽകുന്ന ഡേറ്റയെക്കാൾ കൂടുതൽ വിവരങ്ങൾ ആവശ്യമാണ്’.
ഓഗസ്റ്റ് 21ന് എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റില്‍ വന്ന പോസ്റ്റിനെ ആധാരമാക്കി ഓഗസ്റ്റ് 28 നാണ് മനോരമ ഓൺലൈൻ വാർത്ത നൽകിയത്. കേരളത്തിലെ പ്രളയത്തിന് കാരണം ഡാമുകൾ ഒന്നിച്ച് തുറന്നതാണെന്നും ഡാമുകൾ തുറക്കാൻ വൈകിയെന്നും വ്യക്തമാക്കുന്ന കുറിപ്പാണ് നാസയുടെ പ്രധാന ഡൊമെയ്നിനു കീഴിലുള്ള വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തത്. കുറിപ്പിൽ നാസയിലെ ഗവേഷകന്റെ പ്രതികരണവും ഉൾപ്പെടുത്തിയിരുന്നു.
വാർത്ത ചർച്ചയായതിനിടെയാണ് നാസ വെബ്സൈറ്റിലെ വിവാദ ഉള്ളടക്കങ്ങൾ കാരണം കാണിക്കാതെ അധികൃതർ നീക്കം ചെയ്തത്. ഡാമുകൾ തുറക്കാന്‍ വൈകിയതാണ് പ്രളയത്തിന് കാരണമെന്ന് പ്രതികരിച്ച നാസ ഗവേഷകന്‍ സുജയ് കുമാരിന്റെ ഭാഗവും വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തു. വിവിധ വെബ്സൈറ്റുകളിലെ വിവരങ്ങൾ ക്രോഡീകരിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. ലേഖനം വിവാദമായതോടെയാണ് വിശദീകരണവുമായി രംഗത്തുവന്നത്.