അയർലൻഡിലെ തെക്ക്-പടിഞ്ഞാറൻ തീരത്ത് പറക്കും തളികയ്ക്ക് സമാനമായ വസ്തു കണ്ടുവെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷൻ അതോറിറ്റി അറിയിച്ചു. നവംബർ ഏഴിന് വെള്ളിയാഴ്ച രാവിലെ 6.47 നാണ് സംഭവം. വിമാന യാത്രക്കിടെ വിചിത്രമായ വസ്തുക്കൾ കണ്ടെന്ന് ബ്രിട്ടിഷ് എയർവെയ്സ് പൈലറ്റ് ഷാനൻ എയർ ട്രാഫിക് കൺട്രോൾ സംഘത്തെ ബന്ധപ്പെടുകയായിരുന്നു.
ചില വസ്തുക്കൾ അതിവേഗത്തിൽ നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട വനിതാ പൈലറ്റ് ഈ പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നുണ്ടോ എന്നാണ് ട്രാഫിക് കൺട്രോളിൽ വിളിച്ചു ചോദിച്ചത്. എന്നാൽ ഈ ഭാഗത്ത് സൈനിക പരിശീനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് തിരിച്ചു മറുപടി ലഭിച്ചത്.
തിളങ്ങുന്ന ഒരു വസ്തുവാണ് കണ്ടത്. മോൺട്രിയലിൽ നിന്ന് ഹീത്രൂവിലേക്ക് പറക്കുന്ന വിമാനത്തിന്റെ പൈലറ്റാണ് വിചിത്ര വസ്തുവിനെ കണ്ടത്. വിമാനത്തിന്റെ ഇടതു ഭാഗത്തു കൂടെയാണ് വസ്തു നീങ്ങിയതെന്നും പൈലറ്റ് പറയുന്നുണ്ട്.
വിചിത്രമായ വസ്തു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടതായി വിർജിൻ പൈലറ്റും പറഞ്ഞു. ‘ഒരേ പാതയിലൂടെ ഒന്നിലധികം വസ്തുക്കൾ സഞ്ചരിക്കുന്നുണ്ടായിരുന്നു. അവ വളരെ തിളക്കമുള്ളവ ആയിരുന്നെന്നും പൈലറ്റ് പറഞ്ഞു.
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തിലാണ് വിചിത്ര വസ്തുക്കങ്ങൾ സഞ്ചരിച്ചിരുന്നത്. ഒന്നിൽ കൂടുതൽ പൈലറ്റുമാർ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയതോടെ ഐറിസ് ഏവിയേഷൻ അതോറിറ്റി അന്വേഷിക്കാൻ ഉത്തരവിടുകയായിരുന്നു.