യൂറോപ്പിലേക്ക് കുടിയേറിയ രക്ഷിതാക്കളുടെ മകളായിരുന്നു 4,250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച ‘അവ’ എന്ന പതിനെട്ടുകാരിയെന്ന് നരവംശശാസ്ത്രജ്ഞര്‍. കൃഷി ചെയ്തും കാലികളെ മേച്ചും കഴിഞ്ഞിരുന്ന ശില്‍പങ്ങള്‍ നിര്‍മിച്ചിരുന്ന ബീക്കര്‍ സമൂഹത്തിലെ അംഗമായിരുന്നു 'അവ'യെന്നാണ് കരുതപ്പെടുന്നത്. 1987ലാണ് ഈ യുവതിയുടെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഭൗതികാവശിഷ്ടങ്ങള്‍ സ്‌കോട്ട്‌ലൻഡില്‍ നിന്നും ലഭിക്കുന്നത്.
നേരത്തെ 3,700 വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് ‘അവ'യുടെ ഭൗതികാവശിഷ്ടങ്ങളെന്നാണ് കണക്കുകൂട്ടിയിരുന്നത്. ചുവന്ന മുടിയും നീല കണ്ണുകളാണ് ഈ പെണ്‍കുട്ടിക്കുണ്ടായിരുന്നതെന്ന് 2016ല്‍ ഗവേഷകര്‍ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നത് അവ കൂടുതല്‍ ഇരുണ്ട നിറമുള്ളവളായിരുന്നുവെന്നാണ്. ഉത്തര യൂറോപ്പിലേക്ക് കുടിയേറിയവരുടെ മകളായിരുന്നു അവള്‍. യൂറോപ്യന്മാരുമായി കാര്യമായ ജനിതക ബന്ധം പോലും അവക്കുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ശാരീരിക അധ്വാനം ആവശ്യപ്പെടുന്ന കൃഷിപ്പണിപോലുള്ള ജോലികളാണ് അവ ചെയ്തിരുന്നത്. ഇപ്പോഴും ആ പെണ്‍കുട്ടിയുടെ മരണകാരണം ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായിട്ടില്ല. എങ്കിലും സാധാരണില്‍ കവിഞ്ഞ തയ്യാറെടുപ്പുകളോടെയാണ് അവളുടെ ഭൗതികശരീരം സംസ്‌ക്കരിച്ചിരുന്നത്. ശവകുടീരത്തില്‍ നിന്നുംലഭിച്ച ഔഷധങ്ങള്‍ പരിശോധിച്ചതില്‍ നിന്നും മരണ സമയത്ത് അവ യെ ഏതെങ്കിലും പരിക്ക് അലട്ടിയിരുന്നതായി ഊഹിക്കാം.
ലഭ്യമായ വിവരങ്ങളുപയോഗിച്ച് അവയുടെ മുഖത്തിന്റെ രൂപം ഗവേഷകര്‍ പുനര്‍ നിര്‍മിച്ചിട്ടുണ്ട്. കുഴിയെടുത്ത് ചുറ്റും വലിയ പാറകള്‍ സ്ഥാപിച്ചാണ് വെങ്കലയുഗ കാലത്ത് സ്ത്രീകളെ പലരും സംസ്‌ക്കരിച്ചിരുന്നത്. ഇതേ രീതിയിലായിരുന്നു അവയേയും സംസ്‌ക്കരിച്ചിരുന്നത്. തലയോട്ടി അസാധാരണ രൂപത്തിന് പിന്നില്‍സംസ്‌ക്കാര സമയത്ത് കെട്ടിവെക്കുകയോ മറ്റോ ചെയ്തതാകാമെന്നാണ് കരുതപ്പെടുന്നത്.
മായ ഹൂള്‍സിന്റെ രണ്ട് വര്‍ഷം നീണ്ട അക്കാവനിച്ച് ബീക്കര്‍ ബറിയല്‍ പ്രൊജക്ടിലെ Achavanich എന്ന വാക്കില്‍ നിന്നാണ് അവ എന്ന പേര് കണ്ടെത്തിയത്. 2500 ബിസിയോടെ ബ്രിട്ടനില്‍ വ്യാപകമായ ബീക്കര്‍ സമുദായമാണ് ലോഹവും ചക്രങ്ങളും യൂറോപ്പിലെത്തിച്ചത്. പൊതുവെ ഉയരം കുറഞ്ഞ അവരുടെ തലയോട്ടി വൃത്താകൃതിയിലുള്ളതായിരുന്നു. പ്രൊജക്ടിന്റെ അവസാനം ബീക്കറുകളെക്കുറിച്ചും അവ'യെക്കുറിച്ചും കൂടുതല്‍ അറിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.