ചൈനീസ് കമ്പനികള്‍ ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണി കയ്യടക്കുന്ന കാഴ്ച കുറച്ച് വര്‍ഷങ്ങളായി കാണുന്നതാണ്. സ്മാര്‍ട് ഫോണുകള്‍ മാത്രമല്ല, ഇന്ത്യക്കാര്‍ അവയിലുപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനുകളും ചൈനയുടേതായി മാറിയിരിക്കുന്നു. ഫാക്ടര്‍ ഡെയ്‌ലിയാണ് ഇന്ത്യന്‍ സ്മാര്‍ട് ഫോണുകളിലെ ചൈനീസ് ആപ്പുകളുടെ അധിനിവേശത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ചൈനീസ് ആപ് ടിക് ടോക് രാജ്യത്തെ രക്ഷിതാക്കളുടെ ഏറ്റവും വലിയ ഭീതിയായി മാറിയിരിക്കുന്നു.
അവസാന കുറച്ച് പാദവര്‍ഷങ്ങളില്‍ ചൈനീസ് സ്മാര്‍ട് ഫോണുകളായ ഷവോമിയും ഒപ്പോയും ഇന്ത്യന്‍ വിപണിയില്‍ വന്‍ കുതിച്ചുചാട്ടമാണ് നടത്തിയത്. ഇവയ്‌ക്കൊപ്പം ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും ഇന്ത്യയില്‍ നിശബ്ദം പ്രചാരം ഏറിയിരിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന 100 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളില്‍ 44 ഉം ചൈനീസാണ്. ഒരു വര്‍ഷം മുൻപ് ഇത് വെറും 18 മാത്രമായിരുന്നുവെന്ന് കൂടി അറിഞ്ഞാലേ ചൈനീസ് കുതിച്ചുചാട്ടത്തിന്റെ വലുപ്പം മനസ്സിലാകൂ.
ഇന്ത്യയില്‍ ഏറെ ജനപ്രീതി നേടിയ ടിക് ടോക് അടക്കമുള്ള ആപ്ലിക്കേഷനുകളുടെ നിര്‍മാതാക്കളായ ബൈറ്റ് ഡാന്‍സാണ് ചൈനീസ് ആപ് നിര്‍മാതാക്കളില്‍ ഏറ്റവും മുന്നിലുള്ളത്. ഇവരുടെ പ്രാദേശിക വാര്‍ത്തകള്‍ക്കായുള്ള Helo ആപ്പും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അലിബാബയുടെ യുസി ബ്രൗസറും ഇന്ത്യയില്‍ ഏറെ പ്രചാരം നേടിയിട്ടുണ്ട്.
ഈവര്‍ഷം ഇന്ത്യയില്‍ ഉപയോഗിച്ച ആദ്യ പത്ത് ആപ്ലിക്കേഷനുകളില്‍ അഞ്ചും ചൈനയില്‍ നിന്നുള്ളതാണെന്നാണ് സെന്‍സര്‍ ടവറില്‍ നിന്നുള്ള ഡേറ്റ പറയുന്നത്. 2017ല്‍ ഇത് രണ്ടായിരുന്നു. ചൈനീസ് സ്മാര്‍ട് ഫോണുകളുടെ കുതിപ്പ് ശ്രദ്ധിച്ചവരെല്ലാം ആപ്ലിക്കേഷനിലും ചൈനയുടെ സ്വാധീനം വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കാം. എന്നാല്‍, ആപ്ലിക്കേഷനുകള്‍ ജനപ്രിയമായതിന്റെ വേഗമാണ് ഏവരേയും അദ്ഭുതപ്പെടുത്തുന്നത്.
2015ല്‍ അലിബാബ സ്‌നാപ് ഡീലും പേടിഎമ്മും സ്വന്തമാക്കിയിരുന്നു. ഇതും അവരുടെ ഇന്ത്യയിലെ പ്രചാരത്തെ വര്‍ധിപ്പിച്ചു. മറ്റൊരു ചൈനീസ് കമ്പനിയായ ടെസെന്റ് ഗാന (സംഗീതത്തിനായുള്ള), സ്വിഗി (ഭക്ഷണം) എന്നീ ആപ്പുകളെ വാങ്ങുകയും ബൈജൂസ് ആപ് (വിദ്യാഭ്യാസം), ഓല(ടാക്‌സി) എന്നിവയില്‍ നിര്‍ണ്ണായക നിക്ഷേപം നടത്തുകയും ചെയ്തു.
പ്രാദേശികമായി വിപണിയെ സ്വാധീനിക്കാന്‍ ചൈനീസ് കമ്പനികള്‍ നടത്തിയ ശ്രമമാണ് അവരെ ഇന്ത്യയില്‍ വിജയിപ്പിച്ചത്. ഷവോമി അടക്കമുള്ള ചൈനീസ് കമ്പനികള്‍ ഓണ്‍ലൈനിനു പുറമേ പ്രാദേശികമായി ഏജന്റുകള്‍ വഴി സ്മാര്‍ട് ഫോണുകള്‍ വിറ്റു തുടങ്ങിയതോടെയാണ് വില്‍പ്പനയില്‍ വന്‍ കുതിപ്പുണ്ടായത്. ബൈറ്റ് ഡാന്‍സ് പോലുള്ള ആപ്ലിക്കേഷനുകളുടെ പ്രാദേശിക വെര്‍ഷനുകള്‍ ചൈനീസ് കമ്പനികള്‍ പുറത്തിറക്കിയിരുന്നു. ഇതാണ് ഇന്ത്യന്‍ വിപണി പിടിക്കാന്‍ ചൈനീസ് കമ്പനികളെ ഏറെ സഹായിച്ചതെന്നാണ് കരുതുന്നത്. അതേസമയം, ഇത്തരം രീതി പിന്തുടരാതിരുന്ന വിചാറ്റ് എന്ന ചൈനീസ് മെസേജിങ് ആപ് ഇന്ത്യയില്‍ വന്‍ പരാജയമാകുകയും ചെയ്തു.
ചെറിയ വിഡിയോ ക്ലിപ്പുകളോട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഉടലെടുത്ത സമീപകാല ജ്വരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് വിഡിയോ ആപ്പുകളെന്നു കാണാം. യുട്യൂബ് പോലത്തെ വിഡിയോ സര്‍വീസുകളില്‍ അപ്‌ലോഡു ചെയ്താല്‍ പിടിക്കപ്പെട്ടേക്കാമെന്നു കരുതി മാറ്റിവച്ച ക്ലിപ്പുകള്‍ പോലും ചൈനീസ് ആപ്പുകളില്‍ അപ്‌ലോഡു ചെയ്യപ്പെടുന്നുണ്ടെന്നും ഇതൊക്കെ ടീനേജിലെത്താത്ത കുട്ടികള്‍ പോലും കണ്ടേക്കാമെന്നും പറയപ്പെടുന്നു. അതിലേറെ ഇത്തരം വിഡിയോകള്‍ അപ്‌ലോഡു ചെയ്യുന്നവരുടെ മുതലെടുപ്പിനും കുട്ടികളും മറ്റും ഇരയായേക്കാമെന്നും വാദമുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം നിയമലംഘനമായി കാണാമെന്നും വിദഗ്ധര്‍ പറയുന്നു. സെക്സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കല്‍, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വിഡിയോകൾ ഇത്തരം ആപ്പുകളിൽ കാണാം. യുട്യൂബിൽ ബ്ലോക്ക് ചെയ്യുന്ന ഇത്തരം ഭീകര ദൃശ്യങ്ങള്‍ ഒരു നിയന്ത്രണവും കൂടാതെയാണ് ടിക് ടോക് പോലുള്ള ആപ്പുകളിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നത്. ഇത്തരം വിഡിയോകൾ റിപ്പോർട്ട് ചെയ്യാനോ നീക്കം ചെയ്യാനോ വേണ്ടത്ര അവസരവും ഈ ആപ്പുകളിൽ ഇല്ല.
ഇവയെല്ലാം ഇന്ത്യയിലെ ഇടത്തരം നഗരങ്ങളില്‍ തരംഗം തീര്‍ക്കുകയാണെന്നാണ് കണ്ടെത്തല്‍. ഇക്കിളിപ്പെടുത്തുന്ന വിഡിയോകള്‍, അര്‍ഥഗര്‍ഭമായ നോട്ടിഫിക്കേഷന്‍സ്, ദ്വയാര്‍ഥമടങ്ങുന്ന തമാശകള്‍ തുടങ്ങി പച്ചയായ ആഭാസം വരെ ഇവയിലൂടെ പ്രചരിപ്പിക്കപ്പെടുന്നുവെന്നാണ് ആരോപണം.
ടിക്‌ടോക്കിലെ 15 സെക്കന്‍ഡ് വിഡിയോകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത് അവയില്‍ നിഷ്‌കളങ്കമായ ക്ലിപ്പുകള്‍ മുതല്‍ ആഭാസത്തരങ്ങള്‍ വരെ ഉണ്ടെന്നാണ്. ഏതു യൂസറെയാണ് ഫോളോ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണിത്. അനുദിനം പ്രചാരമേറുന്ന ഈ ആപ്പിന് ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കളുണ്ട്‍.
ചൈനീസ് വിഡിയോ ആപ്പുകള്‍ക്ക് പ്രാദേശിക സ്റ്റാറുകളുമുണ്ട്. ടിക് ടോക്കിന്റെ Awez Darbar ഒരു ഉദാഹരണമാണ്. ഈ യൂസര്‍ക്ക് ഇപ്പോള്‍ 42 ലക്ഷം ഫോളോവര്‍മാരാണുള്ളത്. ഇത്തരം പ്ലാറ്റ്‌ഫോമുകളെല്ലാം എഴുതി കാണിക്കുന്നത് ഇത് കുട്ടികള്‍ക്കുള്ളതല്ല എന്നാണെങ്കിലും ഇവയുടെ കാഴ്ചക്കാരിലേറെയും ടീനേജിലോ, അതിലും കുറവോ പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും പ്രശ്‌നമുള്ള കാര്യമായി പറയപ്പെടുന്നത്. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന നിബന്ധനയൊന്നും ഒരു ആപ്പിലുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ കുട്ടികളെ സെന്‍സിറ്റീവ് ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയമം ഈ ആപ്പുകള്‍ക്കെതിരെ വാളോങ്ങുന്നില്ലെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു.
ഐടി നിയമപ്രകാരവും ഇവയ്‌ക്കെതിരെ നടപടിയെടുക്കാവുന്നതാണ്. ടിക് ടോക്കിലും, ക്വായിലും, ലൈക്കിലുമൊക്കെ ധാരാളം കൊച്ചു പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ടീനേജ് എത്താത്ത കുട്ടികളുടെയും പ്രൊഫൈലുകള്‍ കാണാമെന്നാണ് മറ്റൊരു നിരീക്ഷണം.
ഈ ആപ്പുകളില്‍ പലതും ഇന്ത്യന്‍ ഭാഷകളിൽ ലഭ്യമാണെന്നതും അവയെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാമിനെക്കാൾ പ്രിയങ്കരമാക്കുന്നു. എന്നാല്‍, അവരുടെ സ്വകാര്യതാ നയം ഈ ഭാഷകളിലില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. അനുദിനം പ്രചാരമേറുകയാണെങ്കിലും ഇതുവരെ ടിക്‌ടോക് ഇന്ത്യയില്‍ പ്രശ്‌ന പരിഹാരത്തിനായി ആരെയും നിയമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപയോക്താക്കള്‍ പരാതി നല്‍കിയാല്‍ മാത്രമായിരിക്കും അധികാരികള്‍ നടപടികള്‍ സ്വീകരിക്കാന്‍ വഴിയുള്ളുവെന്നും പറയുന്നു. ആരെങ്കിലുമൊക്കെ ഇത്തരം കേസുകള്‍ നല്‍കിത്തുടങ്ങിയില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.
ഇതൊന്നും കൂടാതെയാണ് ചൈനീസ് കമ്പനികള്‍ ചോർത്തുന്ന ഇന്ത്യന്‍ ഡേറ്റ. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍, കോണ്ടാക്ട്‌സ്, വിഡിയോയും, ഓഡിയോയും റെക്കോർഡു ചെയ്യാനുള്ള അനുവാദം, നെറ്റ്‌വര്‍ക്കിലേക്കു കടക്കാനുള്ള അനുവാദം ഇവയെല്ലാം വാങ്ങിയാണ് ഫോണുകളില്‍ ഇവ പതുങ്ങിക്കിടിക്കുന്നത്.
ടിക്‌ടോക്കിനെ ചില രാജ്യങ്ങള്‍ താത്കാലികമായി ബാന്‍ ചെയ്തിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ പോലും സ്വകാര്യത സംരക്ഷിക്കാത്ത ആപ് എന്ന നിലയില്‍ ടിക്ടോക് ഹോങ്കോങ്ങില്‍ നിയമക്കുരുക്കില്‍ പെട്ടിട്ടുണ്ട്. ആപ്പിലൂടെ കടന്നുവരുന്ന ജനങ്ങളുടെ വിവരം മുഴുവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ടിക് ടോക് പറഞ്ഞിട്ടുണ്ട്.