sections
MORE

ഇന്ത്യയിലെ പോൺ നിരോധനം പാളി, ചെറുകിടക്കാർക്ക് കോടികളുടെ വരുമാനം

sex
SHARE

രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടെലികോം കമ്പനികള്‍ പോണ്‍ വെബ്സൈറ്റുകള്‍ നിരോധിച്ചത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെയും കോടതി ഉത്തരവുകളുടെയും പിൻബലത്തോടെ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തീരുമാനം നടപ്പിലാക്കിയത്. നിരോധനം മൂന്നു മാസത്തിലേക്ക് പിന്നിടുമ്പോൾ ഇന്ത്യയിൽ സംഭവിച്ചതെന്ത്? പോൺ വെബ്സൈറ്റുകൾ കാണുന്നവരുടെ എണ്ണം കുറഞ്ഞോ? വെബ്സൈറ്റുകളുടെ വരുമാനം ഇടിഞ്ഞോ?

കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം കേവലം 827 വെബ്സൈറ്റുകളാണ് മുൻനിര ടെലികോം സേവനദാതാക്കളായ ജിയോ, ഐഡിയ–വോഡഫോൺ, എയർടെൽ, ബിഎസ്എൻഎൽ എന്നിവർ വിലക്കിയത്. എന്നാൽ അലക്സ റാങ്കിങ്ങില്‍ ഏറെ മുന്നിൽ നിൽക്കുന്ന വെബ്സൈറ്റുകൾ മാത്രമാണ് ടെലികോം കമ്പനികൾ വിലക്കിയത്. കോടിക്കണക്കിന് ചെറുകിട പോൺ വെബ്സൈറ്റുകളും, അശ്ലീല ഉള്ളടക്കങ്ങളുള്ള ബ്ലോഗുകളും അപ്പോഴും നിലനിന്നു. മുൻനിര പോൺ വെബ്സൈറ്റുകൾ പൂട്ടിയപ്പോൾ രക്ഷപ്പെട്ടത് ഇത്തരം ചെറുകിട വെബ്സൈറ്റുകളാണ്. കഴിഞ്ഞു മൂന്നു മാസത്തിനിടെ ഈ ചെറുകിട വെബ്സൈറ്റുകളെല്ലാം കോടികളുടെ വരുമാനമാണ് ഇന്ത്യയിൽ നിന്നുകൊണ്ടുപോയത്.

ഇന്ത്യയിൽ പോൺ നിരോധിച്ചതോടെ ജോലി കൂടിയത് ഗൂഗിൾ സെർവറുകൾക്കാണ്. ഓരോ ദിവസം പുതിയ, ബ്ലോക്ക് ചെയ്യാത്ത വെബ്സൈറ്റുകൾ തേടി നിരവധി പേരാണ് ഗൂഗിൾ സേർച്ചിനെ സമീപിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ അൺബ്ലോക്ക്ഡ് പോൺ വെബ്സൈറ്റുകൾ തേടിയുള്ള ഗൂഗിൾ സേർച്ച് കുത്തനെ കൂടി. വിലക്കിയ വെബ്സൈറ്റുകളെല്ലാം പിൻവാതിൽ ടെക്നോളജി വഴി ഇന്ത്യക്കാർ ഇപ്പോഴും കാണുന്നുണ്ട്. ഇതോടൊപ്പം നൂറായിരം ചെറുകിട വെബ്സൈറ്റുകളിൽ ഇപ്പോഴും വിദേശ സെർവറുകൾ അപ്‌ലോഡ് ചെയ്ത വിഡിയോകൾ സ്ട്രീം ചെയ്യുന്നുണ്ട്. എന്തിനേറെ പറയുന്നു, പോൺ സ്റ്റാർ സണ്ണിലിയോണിന്റെ വെബ്സൈറ്റും സോഫ്റ്റ് പോൺ വിഡിയോ പോസ്റ്റ് ചെയ്യുന്ന ഡെയ്‌ലിമോഷനും ഇപ്പോഴും ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്.

മുൻനിര പോൺവെബ്സൈറ്റുകളുടെ നേരിട്ടുള്ള സന്ദർശകര്‍ കുറഞ്ഞെങ്കിലും നിരോധിക്കാത്ത അഞ്ഞൂറോളം പോൺവെബ്സൈറ്റുകൾ സജീവമായി കഴിഞ്ഞു. പോൺ പ്രോക്സി, പോൺ വിപിഎൻ എന്നീ സേർച്ചുകൾ കുത്തനെ കൂടിയതിൽ മനസ്സിലാക്കാം ഇന്ത്യയിൽ നിയമം വരാതെ പോൺ നിരോധിക്കാനാവില്ലെന്ന്. നിരോധിക്കപ്പെട്ട വെബ്സൈറ്റുകൾ തന്നെ ചില നെറ്റ്‌വർക്കുകളില്‍ ഇപ്പോഴും കിട്ടുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

നാലു കോടി പോൺവെബ്സൈറ്റുകൾ

ലഭ്യമായ കണക്കുകൾ പ്രകാരം രാജ്യത്ത് ഏകദേശം നാലു കോടി പോൺവെബ്സൈറ്റുകളും ബ്ലോഗുകളും ലഭിക്കുന്നുണ്ടെന്നാണ്. എല്ലാം വിദേശരാജ്യങ്ങളിൽ നിന്നു നിയന്ത്രിക്കുന്നതാണ്. എന്നാൽ പുതിയ നടപടിയുടെ ഭാഗമായി വിലക്കിയത് കേവലം 827 വെബ്സൈറ്റുകൾ മാത്രം. ഇതിൽ തന്നെ മുന്‍നിര വെബ്സൈറ്റായ പോൺഹബ് തന്നെ മിറർ വെബ്സൈറ്റും അവതരിപ്പിച്ചു ബ്ലോക്കിനെ മറികടന്നിരുന്നു. ഒരു മാറ്റവും സംഭവിക്കാതെ എല്ലാ വിഡിയോകളും ചിത്രങ്ങളും പുതിയ മിറർ വെബ്സൈറ്റിലും പോൺഹബ് ലഭ്യമാക്കുന്നു.

ശരിക്കും ആരുടെ കണ്ണിൽ പൊടിയിടാനായിരുന്നു ഇന്ത്യയിലെ പോൺ വെബ്സൈറ്റ് നിരോധനം. കഴിഞ്ഞ രണ്ടാഴ്ചത്തെ റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് പോൺ കാണുന്നവരില്‍ ഒരു കുറവും വന്നിട്ടില്ലെന്നാണ് അറിയുന്നത്. പൂർണമായ ഒരു നിരോധനത്തിന് ടെലികോം കമ്പനികളും മുന്നിട്ടിറങ്ങില്ല. കാരണം രാജ്യത്തെ പോൺവെബ്സൈറ്റുകൾ പൂർണമായും വിലക്കിയാൽ ഡേറ്റാ ഉപയോഗം കുത്തനെ കുറയും. ഇതോടെ വരുമാനത്തിൽ വലിയ ഇടിവു നേരിടുമെന്നാണ് അവരുടെ നിഗമനം.

ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു ഇപ്പോഴത്തെ നീക്കം. ഉത്തരാഖണ്ഡില്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ കേസ് പരിഗണിക്കവെയാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി സമ്പൂര്‍ണ നിരോധനം ആവശ്യപ്പെട്ടത്. എന്നാൽ പോൺവെബ്സൈറ്റ് നിരോധിക്കാൻ ആദ്യം മുന്നിട്ടിറങ്ങിയത് ജിയോ തന്നെയായിരുന്നു. പിന്നാലെ മറ്റു കമ്പനികളും രംഗത്തെത്തി.

857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ വിഡിയോകളോ ഇല്ലായിരുന്നു. ഇതേതുടര്‍ന്ന് ഈ സൈറ്റുകള്‍ ഒഴിവാക്കി ബാക്കിയുള്ള 827 സൈറ്റുകള്‍ നിരോധിക്കുന്നതിന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. സെപ്റ്റംബര്‍ 27നാണ് കോടതി ഉത്തരവ് വന്നത്. ഈ നിര്‍ദേശം ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് ഒക്ടോബര്‍ എട്ടിന് രേഖാ മൂലം കോടതിയില്‍ നിന്നും ലഭിച്ചതോടെ ഇതു സംബന്ധിച്ച നടപടികള്‍ മന്ത്രാലയം ഊര്‍ജ്ജിതമാക്കിരുന്നു.

എന്നാൽ ഈ നിരോധനം ഫലപ്രദമായില്ലന്നാണ് പ്രഥമ കണക്കുകൾ തെളിയിക്കുന്നത്. 827 വെബ്‌സൈറ്റുകള്‍ നിരോധിച്ചത് കൊണ്ട് മാത്രം രാജ്യത്ത് പോൺ നിരോധനം സാധ്യമല്ലെന്നാണ് ഐടി വിദഗ്ധരുടെ അഭിപ്രായം. ഇതിനെ മറിക്കടക്കാനുള്ള മറ്റ് മാർഗങ്ങളും ഓൺലൈൻ ലഭ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TECHNOLOGY NEWS
SHOW MORE
FROM ONMANORAMA