ഇന്ന് ഏറ്റവും കൂടുതൽ പണമിടപാടുകള്‍ നടക്കുന്ന ഉപാധിയാണ് എടിഎമ്മുകൾ. പണമെടുക്കാൻ മാത്രമായിരുന്നു ആദ്യ കാലങ്ങളിൽ എടിഎം ഉപയോഗിച്ചിരുന്നതെങ്കിൽ ഇപ്പോൾ പണം നിക്ഷേപിക്കാൻ സൗകര്യമുള്ള എടിഎമ്മുകളും സർവ്വസാധാരണമായി കഴിഞ്ഞു. നേരത്തെയുണ്ടായിരുന്ന കാർഡുകള്‍ മാറ്റി ചിപ്പോടു കൂടിയ കാർഡുകൾ ഉപയോക്താക്കളെ തേടിയെത്തിയത് അടുത്തിടെയാണ്. തട്ടിപ്പുകൾ തടയുന്നതിന്‍റെ ഭാഗമായാണ് ഈ ചുവടുമാറ്റം. ശ്രദ്ധേയമായ ചില വ്യത്യാസങ്ങളോടു കൂടിയാണ് പുതിയ കാർഡുകൾ എത്തിയിട്ടുള്ളത്. ഇതിൽ ഉപഭോകതാവിനെ സംബന്ധിച്ചിടത്തോളം പരമ പ്രധാനം അതിന്‍റെ ഉപയോഗ രീതിയിൽ വന്ന വ്യതിയാനമാണ്.
കാർഡ് എടിഎം മെഷിനിൽ സ്വൈപ്പ് ചെയ്ത് പണമിടപാടു നടത്തുന്ന രീതിയാണ് ഇതുവരെ നിലവിലുണ്ടായിരുന്നത്. എന്നാൽ ചിപ്പോടു കൂടിയ കാർഡുകൾ റീഡ് ചെയ്യാൻ കഴിയുന്ന എടിഎമ്മുകൾ എത്തിയതോടെ ഇതിനു മാറ്റം വന്നിരിക്കുകയാണ്. ഒരിക്കൽ എടിഎമ്മിൽ കാർഡ് ഇൻസേർട്ട് ചെയ്താൽ പിന്നെ പണമിടപാടു പൂർത്തിയാകുന്നതുവരെ കാർഡ് മെഷിനിൽ തങ്ങി നിൽക്കും. ഇതു മനസിലാക്കാതെ കാർഡ് മെഷിനിൽ കുടുങ്ങിയതാണെന്നു കരുതി ഉപയോക്താക്കൾ അതു വലിച്ചെടുക്കാൻ ശ്രമിക്കുന്നത് മിക്ക എടിഎമ്മുകളിലെയും ഇപ്പോഴത്തെ പതിവു കാഴ്ചയായി മാറിക്കഴിഞ്ഞു.
ഗുണത്തേക്കാൾ ഏറെ ദോഷം വരുത്തുന്നതാണ് ഈ നീക്കം. ഫലമായി കാർഡ് പിൻവലിക്കാൻ ശ്രമിച്ചാൽ അത് ഉപയോഗശൂന്യമായി തീരാനുള്ള സാധ്യതകൾ ഏറെയാണ്. അതുകൊണ്ടു തന്നെ എടിഎമ്മിൽ കാർഡ് ഇൻസേർട്ട് ചെയ്താൽ കാത്തിരിക്കുക. ഇടപാടു പൂർണമായാൽ മെഷിൻ തന്നെ കാർഡ് പുറന്തള്ളും. അതുവരെയുള്ള ക്ഷമ മാത്രമാണ് ആവശ്യം.