ഗൂഡല്ലൂർ∙ നാടുകാണിയിലെ ജീൻ പൂൾ ഗാർഡനിൽ വീണ്ടും കാട്ടാന കൂട്ടമെത്തി. ഗാർഡൻ സഞ്ചാരികൾക്കായി തുറന്ന് നൽകിയിട്ട് 6 മാസമായി. ഇതിനിടയിൽ കാട്ടാന ശല്യം രൂക്ഷമായതിനെ തുടർന്ന് ഗാർഡൻ വനം വകുപ്പ് ഒരു പ്രാവശ്യം അടച്ചിട്ടു. കാട്ടാനകൾ പോയതോടെ വീണ്ടും തുറന്നു. എന്നാൽ പുതിയ കാട്ടാനക്കൂട്ടമെത്തിയതോടെ വനം വകുപ്പും ആശങ്കയിലായി. ജീൻ പൂൾ ഗാർഡൻ കാണാനെത്തുന്ന സഞ്ചാരികളെ നിരാശരാക്കാതെ വനം വകുപ്പ് ജീവനക്കാരുടെ സംരക്ഷണയിൽ കൊണ്ടുപോയി ഗാർഡനിലെ കാഴ്ചകൾ കാണിക്കും.
സുരക്ഷിതരായി കാട്ടാനകളെയും കാണാം. സഞ്ചാരികളുടെ സുരക്ഷയെ മുൻ നിറുത്തി വൈകുന്നേരം 5 മണിയോടെ ഗാർഡൻ അടക്കും .കോളികൊല്ലി ആദിവാസി കോളനിയിലെ സ്വാശ്രയസംഘത്തിനാണ് ഗാർഡന്റെ ചുമതല നൽകിയിരിക്കുന്നത്. ഇവിടെ ലഭിക്കുന്ന വരുമാനം ഇവരുടെ പുരോഗമനത്തിനാണ് ഉപയോഗിക്കുന്നത്.