മെക്സിക്കോയിലെ ആചാരമര്യാദകൾ അറിഞ്ഞുള്ള യാത്ര. മലയാളികളുമായി മെക്സിക്കോ സംസ്കാരത്തിന് ഒരുപാടു സാമ്യം ഉണ്ട്. കുടുംബവുമായി ആത്മാർഥത പുലർത്തുന്നവരാണ് ഇക്കൂട്ടർ. മിക്കയിടത്തും ആണുങ്ങൾ ഉപജീവനമാർഗത്തിനായി ഇറങ്ങുമ്പോള്‍ സ്ത്രീകൾ വീട്ടുജോലികളും കുട്ടികളുടെ കാര്യവും ചിട്ടയോടെ നോക്കി നടത്തുകയാണ് പതിവ്. കാലം മുന്നോട്ട് കടന്നപ്പോൾ ഇതിൽ നിന്നും വ്യത്യസ്തമായി വീട്ടുജോലിക്ക് ശേഷം പുരുഷന്മാരെപോലെ ജോലിക്കായി സ്ത്രീകളും ഇറങ്ങാൻ തുടങ്ങി. മലയാളികളും അന്നാട്ടുകാരും തമ്മിലുള്ള വ്യത്യാസമെന്തെന്ന് ചോദിച്ചാൽ മാന്യമായ എന്തു തൊഴിൽ ചെയ്തു ജീവിക്കാൻ മെക്സിക്കോയിലെ ജനങ്ങള്‍ തയാറാണെന്നാതാണ്.
അമേരിക്കയിലെ പല താഴ്ന്ന ജോലികളും മെക്സിക്കൻ ആളുകളാണ് ചെയ്യുന്നത്. എല്ലാ ജോലിക്കും അതിന്റെതായ മഹത്വവും കൽപിക്കുന്നവരാണിവര്‍. കക്കൂസ് വൃത്തിയാക്കൽ, ഓട വൃത്തിയാക്കൽ, ലാൻഡ് സ്‌കേപ്പിങ് ജോലികൾ തുടങ്ങി ജോലികളിൽ വരെ മെക്സിക്കൻ ആളുകളെ കാണാം. തുച്ഛമായ കൂലിയിൽ ഏറ്റെടുക്കുന്ന ജോലി ഭംഗിയായി ചെയ്തുതീർക്കുന്നവരാണ് മെക്സിക്കോയിലെ ജനങ്ങൾ.
ആചാരങ്ങൾക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ഇവരുടെ വിവാഹം, മരണം, മാമോദിസ, ബാപ്ടിസം, മരണാനന്തര ചടങ്ങുകൾ തുടങ്ങി എല്ലാ വിശേഷ ദിവസങ്ങളും ആഘോഷമാക്കാറുണ്ട്. നമ്മുടെ നാട്ടില്‍ പഴമക്കാർ ആഘോഷമാക്കുന്ന പെൺകുട്ടികൾ പ്രായപൂർത്തിയാകുന്ന ചടങ്ങും ഇന്നാട്ടുകാർ ഗംഭീരമായി ആഘോഷിക്കാറുണ്ട്. മെക്സിക്കോയിൽ പെൺകുട്ടികൾ പതിനഞ്ചു പതിനാറു വയസ്സ് പൂർത്തിയാകുബോൾ നടത്തുന്നതാണ് ക്വിൻസിനെറ (QUINCEANERA) എന്ന ചടങ്ങ്. ലക്ഷങ്ങൾ മുതൽ മുടക്കിയാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതാഘോഷിക്കുന്നത്.
ഒരിക്കൽ ക്വിൻസിനാറാ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ശരിക്കും അദ്ഭുതപ്പെടുത്തി. അലംകൃതമായ ഹാൾ, ഡിജെ, മേക്കപ്പ് ഉൾപ്പെടെ വിലകൂടിയ വസ്ത്രങ്ങളും അണിഞ്ഞ പെൺകുട്ടി. ആർഭാട കല്യാണം നടത്തുന്ന പ്രതീതിയാണ്. രാത്രി ഏഴുമണിയോടെയാണ് ചടങ്ങു തുടങ്ങുന്നത്. പാട്ടു നൃത്തവുമൊക്കെയായുള്ള പരിപാടി. അതിനൊടൊപ്പം മകളെപ്പറ്റിയും വളർത്തിയ രീതികളെകുറിച്ചും പെൺകുട്ടിയുടെ അമ്മയ്ക്ക് പ്രസംഗിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ശേഷം പെൺകുട്ടിയോടൊപ്പം എല്ലാവരും ചുവടുവയ്ക്കും. ആട്ടവും പാട്ടുമൊക്കെയായി ആർത്തുല്ലസിക്കുയാണ് എല്ലാവരും. ഏതാണ്ട് മൂന്നുമണിക്കൂർ നീണ്ട പരിപാടി. വിഭവ സമൃദ്ധമായ മെക്സിക്കൻ സദ്യയോട് കൂടിയാണ് അവസാനിക്കുന്നത്.
ഏതാണ്ട് പതിനേഴായിരം ഡോളർ ചെലവ് ചെയ്താണ് ഈ ചടങ്ങു നടത്തിയത്. ലക്ഷങ്ങൾ മുടക്കിയാണ് പലരും ഈ ചടങ്ങു നടത്താറുള്ളത്. ആഡംഹര ഹാൾ, ഡിജെ , മേക്കഅപ്പ് എല്ലാത്തിനും ചിലവേറും. പെൺകുട്ടി ഇടുന്ന ഗൗണിനും പൊന്നും വിലയാണ്. അയ്യായിരത്തി അഞ്ഞൂറ് ഡോളറായിരുന്നു ആ പെൺകുട്ടിയിട്ടിരുന്നത്. ഗൗൺ വിലയ്ക്ക് വാങ്ങാൻ കഴിയാത്തവർ വാടകക്ക് എടുക്കും. രാത്രി ഏഴുമണിയോടെയാണ് ചടങ്ങു തുടങ്ങുക. ആദ്യം പെൺകുട്ടി ഗൗൺ ധരിച്ചു ഹാളിലേക്ക് വന്നു. മെക്സിക്കൻ ഡിജെ ആരംഭിച്ചു. പെൺകുട്ടിയെ ഹാളിലിട്ടു അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു. ഓടിച്ചത് പെൺകുട്ടിയുടെ ബോയ് ഫ്രണ്ടും കൂട്ടുകാരുമാണെന്നു പിന്നീടറിഞ്ഞു. അതുകഴിഞ്ഞ് 'മകളെ വളർത്തിയതിനെ കുറിച്ച് അമ്മയുടെ പ്രസംഗം. പിന്നാലെ അമ്മയും മോളും ചേർന്ന് ഒരു ഡാൻസ്. ആ ഡാൻസ് പിന്നെ വീട്ടിലെ പല ബന്ധുക്കൾക്കൊപ്പവുമായി. ബോയ്‌ഫ്രണ്ട് ഒരു ചെരുപ്പു അവളുടെ കാലിൽ ഇട്ടു. അതുകഴിഞ്ഞു അമ്മയുടെ സഹോദരൻ ഒരു വെള്ളികിരീടം പെണ്ണിനെ ധരിപ്പിച്ചു.
ഡാൻസും പാട്ടും ചടങ്ങുകൾക്കൊപ്പം തുടർന്നു. പെണ്ണറിയേണ്ടുന്ന പലതും അറിയിക്കുന്ന ഒരു ചടങ്ങു കൂടിയായിരുന്നുവിതെന്ന് പിന്നീടുള്ള കലാപരിപാടികളിലൂടെ മനസിലായി. സത്യം പറഞ്ഞാൽ ചിലപ്പോഴൊക്കെ ഇന്ത്യൻ സംസ്കാരത്തോടെ ബഹുമാനം തോന്നിപ്പോകും. ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ട പരിപാടി. അവസാനം വിഭവ സമൃദ്ധമായ മെക്സിക്കൻ സദ്യയോട് കൂടി ആഘോഷങ്ങൾ അവസാനിച്ചു.