സാധാരണയായി ദൂരെയാത്രക്കിറങ്ങുമ്പോഴോ എന്തെങ്കിലും അസുഖം വരുമ്പോഴോ ആണ് ടേക്ക് കെയർ എന്ന വാക്ക് കൂടുതലും ഉപയോഗിക്കുന്നത്. സൂക്ഷിക്കുക എന്ന മുന്നറിയിപ്പോടെ ഉറ്റവരെ പുറത്തേക്കയയ്ക്കുന്നവർ പലരും വീടുനുള്ളിൽ അവർ സുരക്ഷിതരാണോയെന്ന് അന്വേഷിക്കാൻ മിനക്കെടാറില്ല.പക്ഷേ, ഐക്യരാഷ്ട്രസംഘടനയുടെ പുതിയൊരു പഠനം പറയുന്നത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്നത് സ്വന്തം വീടിനുള്ളിൽ നിന്നാണെന്നാണ്.
വീടുമായി താരതമ്യം ചെയ്യുമ്പോള്‍ പുറംലോകം സ്ത്രീകള്‍ക്ക് ഏറെ സുരക്ഷിതമാണെന്നുകൂടി പറയേണ്ടിവരുമെന്നും അവർ സൂചിപ്പിക്കുന്നു.
ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കൊല്ലപ്പെടുന്ന അഞ്ചു സ്ത്രീകളില്‍ നാലുപേരും പ്രിയപ്പെട്ടവരുടെ കൈകളില്‍നിന്നാണ് ദുരന്തം ഏറ്റുവാങ്ങുന്നതെന്നു വ്യക്തമാകുന്നു. പങ്കാളിയോ കുടുംബത്തിലെ ഒരു അംഗം തന്നെയോ ആയിരിക്കും പലപ്പോലും വില്ലന്‍. ദുരന്തം നടക്കുന്നതോ വീട്ടിനുള്ളിലും.
87000 സ്ത്രീകളാണ് ഇക്കഴിഞ്ഞ വര്‍ഷം അകാലത്തില്‍ പൊലിഞ്ഞുപോയത്. ഇതില്‍ 34 ശതമാനം പേരുടെ മരണവും പങ്കാളിയുടെ കൈകള്‍കൊണ്ടായിരുന്നു. 24 ശതമാനം പേര്‍ക്കു വിനയായത് അടുത്ത ബന്ധുക്കളും. ആഫ്രിക്കയിലാണ് പ്രിയപ്പെട്ടവരാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഏറ്റവും കൂടുതല്‍. അമേരിക്ക തൊട്ടുപിന്നിലുണ്ട്. ഏറ്റവും കുറവ് യൂറോപ്പിലും.
ഓരോ വര്‍ഷവും കൊല്ലപ്പെടുന്നില്‍ മുന്നില്‍ പുരുഷന്‍മാര്‍ തന്നെയാണ്. പക്ഷേ, ആ കൊലപാതകങ്ങള്‍ക്കു പിന്നില്‍ ബന്ധുക്കളോ പങ്കാളികളോ അല്ല. മദ്യപാനവും അസൂയയും വിചിത്രമായ ലൈംഗിക ഭാവനകളുമൊക്കെയാണ് പലപ്പോഴും പുരുഷന്‍മാരുടെ മരണത്തിനു കാരണമാകുന്നതെങ്കില്‍ പങ്കാളിയെ ഒഴിവാക്കാനുള്ള പുരുഷന്‍മാരുടെ ശ്രമമാണ് സ്ത്രീകളുടെ കൊലപാതകത്തില്‍ കലാശിക്കുന്നത്.