sections
MORE

കണ്ടാലറയ്ക്കുന്ന കാഴ്ചകളുമായി ഇ–ടോയ്‌ലെറ്റ്; സ്ത്രീയുടെ മൂത്രശങ്കയ്ക്ക് വിലയിടുന്നവരെക്കുറിച്ച് യുവതി

reemz-ree-23
SHARE

പൊതുവിടങ്ങളിൽ സ്ത്രീകളെ ഏറ്റവും വലയ്ക്കുന്ന സംഗതിയാണ് വൃത്തിയുള്ള ശുചിമുറികളുടെ അഭാവം. ഇ-ടോയ്‌ലെറ്റുകൾ എത്തിയതോടെ ആശങ്കയ്ക്ക് പരിഹാരമായി എന്ന് ആശ്വസിച്ചവരെ വലയ്ക്കുന്ന കാഴ്ചകളാണ് ഇപ്പോൾ പല സ്ഥലങ്ങളിലും കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചിൽ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും കണ്ടാലറയ്ക്കുന്ന കാഴ്ചയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തംരഗമാണ്.

ട്രിവാൻഡ്രം–ലെറ്റ്സ് മേക്ക് അവർ സിറ്റി ദ് ബെസ്റ്റ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് റീംസ് റീ എന്ന യുവതിയെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കണ്ടാൽ അറപ്പുളവാക്കുന്ന കാഴ്ചകളുള്ള ഇലക്ട്രോണിക് ടോയ്‌ലെറ്റിനെക്കുറിച്ചും അതിന്റെ പേരിൽ ആളുകളുടെ നിസ്സായാവസ്ഥയെ മുതലെടുത്ത് കൊള്ളലാഭം നേടുന്ന കച്ചവടക്കാരെക്കുറിച്ചുമാണ് യുവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

യുവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:-

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ... ശംഖുമുഖം..... തലസ്ഥാന വാസികളും ടൂറിസ്റ്റുകളും വന്നു മറിയുന്ന സ്ഥലമാണല്ലോ.. ഈ കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ 5 തവണയാണ് ഞാൻ ശംഖുമുഖം ബീച്ചിൽ പോകുന്നത്. നല്ല സ്റ്റൈൽ ആയി അടിപൊളിയായി പുറമെ നിന്നു കാണാൻ നല്ല ഭംഗിയിൽ ഇലക്ട്രോണിക് ടോയ്‌ലെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒരു രൂപ കോയിൻ ഇട്ടു ആ ടോയ്‌ലറ്റിന്റെ വാതിൽ തുറന്ന എനിക്ക് കാണാൻ ആയതു ഉള്ളിൽ അകത്തേക്ക് കയറുന്ന സ്ഥലത്തു തന്നെ തറയിൽ മല വിസർജനം നടത്തി വച്ചേക്കുന്നത് ആണ്‌. അന്ന് മൂക്ക് പൊത്തി ഡോർ വലിക്കചടച്ചു തിരിഞ്ഞു നടന്ന ഞാൻ ക്ലോസേറ്റ് ഉണ്ടായിരുന്നിട്ടും അത് ഫ്ലോറിൽ ചെയ്ത ആളെ കുറെ ശപിക്കുകയും ചെയ്തു.

എങ്കിലും ഒരു പ്രത്യേക സാഹചര്യത്തിൽ, ഒരു ദുർബല നിമിഷത്തിന്റെ നിസഹായാവസ്ഥയിൽ ഒരു മനുഷ്യന് പറ്റിപ്പോയ ഒരു അവിചാരിത സംഭവം ആയി അതിനെ കണ്ടു ഞാൻ അങ്ങ് ആശ്വസിച്ചു. തുടർന്ന് ആഴ്ചകൾക്ക് ശേഷം വീണ്ടും അവിടെ പോയി.. അന്നും വളരേ അത്യാവശ്യപ്പെട്ടു ചെന്ന് ക്യാഷ് ഇട്ടു ടോയ്‌ലറ്റ് തുറന്ന എനിക്ക് മുന്നിൽ ഇതേ കാഴ്ച തന്നെ. വേറൊരു ഡിസൈനിൽ... ഇതെന്താ ഇങ്ങനെ?.

മലയാളികൾ എന്താ ഇങ്ങനെ ഇത്ര വിവരം ഇല്ലാത്തവരായി പോകുന്നെ എന്നൊക്കെ മനസ്സിൽ കരുതി തിരികെ പോന്നു ... അടുത്ത ട്രിപ്പ്‌ പോയപ്പോൾ ആ ഇലക്ട്രോണിക് ടോയ്‌ലെറ്റിൽ കേറാനുള്ള ആവശ്യം വന്നില്ല... വന്നാൽ തന്നെ കേറാനുള്ള ധൈര്യവും വന്നില്ല..... അടുത്ത തവണ പോയപ്പോൾ അതിനടുത്തു കാർ പാർക്ക് ചെയ്തു ഇറങ്ങിയപ്പോൾ അവിചാരിതമായി ഒരു കാഴ്ച കണ്ടു. ഒരു സ്ത്രീ ആ ടോയേ‌റ്റിന്റെ ഡോർ തുറന്നു അകത്തേയ്ക്ക് കയറാൻ ശ്രമിക്കുന്നു. ഡബിൾ സ്പീഡിൽ അവർ പുറത്തേയ്ക്ക് ഇറങ്ങി ഛർദ്ദിക്കുന്നു. അവരുടെ ഭർത്താവ് അവരെ പിടിച്ചു വേറെ എവിടേക്കോ കൊണ്ടു പോകുന്നു.പിന്നാലെ മൂത്രമൊഴിക്കാൻ വന്ന സ്ത്രീകൾ അവരോടു കാര്യം അന്വേഷിക്കുന്നു. അവർ കാര്യം പറയുന്നു.ആ സ്ത്രീകളും അവരുടെ പിന്നാലെ. ഏതാനും വാര അകലെയുള്ള വേറൊരിടത്തേയ്ക്കു പോകുന്നു. ആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി... എനിക്ക് മാത്രമേ കാര്യം മനസിലായുള്ളൂ.

അന്ന് ഞാൻ ഇതിനെക്കുറിച്ചു ഒരുപാടു ചിന്തിച്ചു പൊലീസിന് മൂക്കിന്റെ തുമ്പിൽ ക്യാമറകളുടെ നടുവിൽ ഇരിക്കുന്ന ഈ ടോയ്‌ലെറ്റിൽ ഏതു സാമൂഹിക ദ്രോഹി ആണ് ഈ വൃത്തികേട് കാണിക്കുന്നത് എന്നു ചിന്തിച്ചു ചിന്തിച്ചു ഞാനും ആ സ്ത്രീകളുടെ പിന്നാലെ അടുത്തുള്ള ടേക്ക് അവയിൽ പോയി 10 രൂപ കൊടുത്തു മൂത്രം ഒഴിച്ച് കഴിഞ്ഞപ്പോൾ എനിക്ക് പകുതി ഉത്തരം കിട്ടി. ആ ഉത്തരം അല്ലെങ്കിൽ സംശയം ശരിയാണോ എന്ന് ഉറപ്പിക്കാനായി അതിനു ശേഷം ഇന്നലെ വീണ്ടും ശംഖുമുഖം പോയി . ഒരു സാധാരണ വ്യക്തി എന്ന നിലയിൽ എന്റെ മനസ്സിൽ കേറിക്കൂടിയ ഒരു സംശയം ക്ലിയർ ചെയ്യാനും വേണ്ടി മാത്രം ഞാനാ ടോയ്‌ലറ്റ് 1 രൂപ കോയിൻ ഇട്ടു ഒന്നുകൂടി തുറന്നു നോക്കി.. . പഴേ അവസ്ഥയിൽ തന്നെ വളരെ ഫ്രഷ് ആയി വാതിൽ പടിക്കുള്ളിൽ മലവിസർജനം നടത്തി വച്ചിട്ടുണ്ട്.

ഡോർ വലിച്ചടച്ചു ഞാൻ നേരെ പോയത് തൊട്ടടുത്തുള്ള ബാത്റൂമിലേക്കാണ്. അവിടെ ഒരു സെക്യൂരിറ്റി ലേഡിയെ ഒക്കെ വച്ചു ആൾക്കൊന്നിനു മൂത്രം ഒഴിക്കാൻ 10 രൂപ വച്ചു കൂപ്പൺ കൊടുത്തു പരിപാടി പൊടിപൊടിക്കുന്നു. ഞാൻ അവിടെ നിന്ന 5 മിനിറ്റിനുള്ളിൽ 20-25 സ്ത്രീകൾ എന്ന നിലയിൽ അവിടെ കേറി കാര്യം സാധിച്ചു ഇറങ്ങി പോകുന്നു. ഒരു ഗർഭിണി സ്ത്രീ അത്യാവശ്യപ്പെട്ടു 500 നോട്ട് കൊടുത്തു പക്ഷേ ചേഞ്ച്‌ ഇല്ലാ. എന്ന പേരിൽ ടിക്കറ്റ് കൊടുത്തില്ല എന്ന് മാത്രമല്ല ഒരു ദാക്ഷിണ്യവും ഇല്ലാതെ ടിക്കറ്റ് എടുത്തിട്ട് കേറിയാൽ മതി എന്ന് പറയുന്നതും കേട്ടു. ഒടുവിൽ അവർ അവിടുന്ന് തന്നെ 40 രൂപ കൊടുത്തു അവർക്ക് വേണ്ടാത്ത ഒരു കട്‌ലറ്റ് വാങ്ങി 500 രൂപ ചേഞ്ച്‌ ആക്കി 10 രൂപ ബില്ല് അടച്ചു മൂത്രമൊഴിക്കാൻ ഓടിക്കേറുന്ന അവസ്ഥയും കണ്ടു. ചുരുക്കം പറഞ്ഞാൽ അത്യാവശ്യത്തിനു പ്രാഥമിക ആവശ്യം നിർവഹിക്കാൻ 50 രൂപ ചിലവാക്കേണ്ട അവസ്ഥ.

പ്രിയരേ.... ഞാൻ ഇത്രയും വിവരിച്ചെഴുതിയത് ആരെയും ബോറടിപ്പിക്കാനല്ല. ഇതിനു പിന്നിലെ വലിയ കളികൾ ഓരോരുത്തർക്കും മനസിലാക്കി തരാൻ ആണ്. 1) ഇലക്ട്രോണിക് ടോയ്‌ലെറ്റിൽ ദിവസേന ആയിരക്കണക്കിന് ആളുകൾ ഒരു രൂപ, രണ്ട് രൂപ കോയിൻ ഇടുന്നുണ്ട് . ഇട്ടു ഡോർ തുറക്കുമ്പോൾ ഈ വൃത്തികെട്ട കാഴ്ച കാണുന്നു. അവർ മൂക്കും പൊത്തി പിൻതിരിഞ്ഞോടുന്നു. ആ ഇട്ട ക്യാഷ് സ്വാഹാ. ഗവൺമെന്റിന് കാര്യസാധ്യം നടത്താതെ ദിവസം ആയിരക്കണക്കിന് രൂപ ലാഭം.

അടുത്തുള്ള പ്രൈവറ്റ് ടോയ്‌ലറ്റ് പാർട്ടിക്കോ?. ദിവസം മൂത്രമൊഴിപ്പ് വകയിൽ പതിനായിരം ഇരുപതിനായിരം രൂപയുടെ സിമ്പിൾ അയി നടത്താവുന്ന വമ്പൻ ബിസിനസ്‌. ഇലക്ട്രോണിക് ടോയ്‌ലറ്റുകൾ നല്ല രീതിയിൽ പ്രവർത്തിച്ചാൽ ഇത്തരം പ്രൈവറ്റ് മൂത്രം കൊണ്ട് ജീവിക്കുന്നവരുടെ ബിസിനസ്‌ പൊട്ടിപ്പോകും എന്നുള്ള നഗ്‌ന സത്യം മനസിലാക്കിയ എനിക്ക്... ഇലക്ട്രോണിക് ടോയ്‌ലറ്റുകൾ ആരോ മനഃപൂർവം ആളു കയറാതെ ഇരിക്കാൻ വൃത്തികേടാക്കുന്നതാണ് എന്ന് സംശയം വന്നാൽ അതിൽ തെറ്റു പറയാൻ ആവുമോ?

NB : ഈ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ആവശ്യമെങ്കിൽ ഓരോരുത്തർക്കും നേരിട്ട് പോയി കണ്ടു ബോധ്യപ്പെടാവുന്നതാണ്. (മൂത്ര ബില്ല് ഇതോടൊപ്പം ചേർക്കുന്നു . ആയിരക്കണക്കിന് സ്ത്രീകൾ അനുഭവിക്കുന്ന ഈ മൂത്ര പ്രശ്നത്തിന് അധികാരികൾ പരിഹാരം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട്..... നിർത്തട്ടെ...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA