ഉറക്കത്തിനുണ്ടോ നേരവും കാലവും..... നന്നായി ഉറങ്ങാം, ജീവിതവിജയം നേടാം

534083583
SHARE

നിങ്ങൾ എത്രനേരം ഉറങ്ങും?

ഉറക്കക്കുറവിനു പേരു കേട്ട ഒരു മഹാശാസ്ത്രജ്ഞനുണ്ടായിരുന്നു. നമുക്കെല്ലാമറിയാവുന്ന തോമസ് ആൽവാ എഡിസൺ. വൈദ്യുത ബൾബ് ഉൾപ്പെടെ ആയിരത്തിലേറെ കണ്ടുപിടിത്തങ്ങൾ കൊണ്ടു ലോകത്തെ അനുഗ്രഹിച്ച ആ പ്രതിഭാശാലി ദിവസവും ഇരുപതു മണിക്കൂറിലേറെയായിരുന്നു ജോലി ചെയ്തിരുന്നതത്രെ. ചിലപ്പോൾ ദിവസങ്ങള്‍ ഉറങ്ങാതെ പണിയെടുത്തിരുന്ന എ‍ഡിസണ്‍, ഒറ്റ ദിവസവും അഞ്ചോ ആറോ മണിക്കൂറിലപ്പുറം ഉറങ്ങിയ ചരിത്രമേയില്ല. പക്ഷേ, ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിശിതമായ കണിശത പുലർത്തിയിരുന്ന അദ്ദേഹത്തിന് ഉറക്കത്തിന്റെ കാര്യത്തിലുമുണ്ടായിരുന്നു ആ കണിശത. ഉറങ്ങുമ്പോൾ അതിഗാഢം ഉറങ്ങാൻ കഴിഞ്ഞി രുന്നു. എഡിസണ്. ഞാൻ സ്വപ്നങ്ങൾ കാണാറില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്വപ്നം പോലും അടുക്കാത്തത്ര തീവ്രമായ ഉറക്കമാണ് തനിക്കുണ്ടെന്നു മറ്റുള്ളവർ കരുതിയി രുന്ന ഉറക്കക്കുറവിനെ മറികടക്കാൻ അദ്ദേഹം ഉപയോഗിച്ച മറുമരുന്ന്. ദൈർഘ്യം കുറവെങ്കിലും ആഴം കൂടുതൽ. അതാ യിരുന്നു എഡിസൺന്റെ ഉറക്കത്തിനുണ്ടായിരുന്ന സവിശേഷ ത.

പക്ഷേ, ഏറ്റവും കുറച്ച് ഉറങ്ങിയിരുന്നതിന്റെ പേരിൽ സ്വയം പ്രശംസിച്ചിരുന്ന എഡിസൺ ഉറക്കക്കുറവിനെ മറികടക്കാൻ സൂത്രം കണ്ടെത്തിയിരുന്നുവെന്നതാണ് യാഥാർഥ്യം. അദ്ദേഹ ത്തിന്റെ ഓഫിസ് മുറിയിലും പരീക്ഷണശാലകളിലും പഠന മുറികളിലുമെല്ലാം നന്നായി സജ്ജീകരിച്ച ചെറുകിടക്കയുണ്ടാ യിരുന്നു. ദിവസവും ഒന്നോ രണ്ടോ ഹ്രസ്വമയക്കങ്ങൾ പതിവാ യിരുന്നു എഡിസണ്. സമയം കിട്ടുമ്പോൾ എവിടെയും വീണു റങ്ങാനും തയാറായിരുന്നു. പുൽത്തകിടിമേൽ കിടന്നുറങ്ങുന്ന എഡിസൺന്റെ ചിത്രങ്ങൾ പ്രശസ്തമാണ്. രാത്രിയുറക്കം കുറവായിരുന്ന അദ്ദേഹത്തിന് പകൽ ചെറുമയക്കം കൂടുതലു ണ്ടായിരുന്നു. മണിക്കൂറിന്റെ കണക്കുകൾ നോക്കാതെ ജോലിയിൽ മുഴുകിയ എഡിസൺ പോലും ഉറക്കത്തിന്റെ ആവശ്യകതയെപ്പറ്റി ബോധവാനായിരുന്നു എന്നു തീർച്ച. ഡയറിയിൽ ഒരിക്കൽ അദ്ദേഹമെഴുതി,

‘ഇന്ന് മോർഫിൻ വീപ്പയിൽ വീണ വണ്ടിനെപ്പോലെ ഗാഢമായുറങ്ങി’. ഉറക്കത്തെ ഒഴിവാക്കുവാൻ ആർക്കുമാവില്ല. എഡിസണു പോലും. ആയുസ്സിന്റെ മൂന്നിലൊന്നു ഭാഗവും നാം ഉറങ്ങുകയാണ്. ഉറങ്ങിത്തീർക്കുകയാണെന്നു പറഞ്ഞാൽ ശരിയാകില്ല. കാരണം ഉറക്കമൊരു നഷ്ടമല്ല. രാത്രിയിൽ സുഖമായി ഉറങ്ങുന്നതുകൊണ്ടാണ് രാവിലെ ഉണർന്നെണീറ്റ് നവോന്മേഷത്തോടെ ജീവിതത്തെ നേരിടാൻ നമുക്കു കഴിയു ന്നത്. ഉറക്കം നമ്മെ പുനരുജ്ജീവിപ്പിക്കുന്നു. പുതിയൊരു ദിവസത്തെ പ്രതീക്ഷയോടെയും പ്രത്യാശയോടെയും പ്രസരി പ്പോടെയും നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നത് തലേന്നത്തെ സുഖകരമായ ഉറക്കമാണ്. നന്നായി ജീവിക്കാൻ നന്നായി ഉറങ്ങാനും ശീലിക്കണം. നന്നായി ഉറങ്ങി നാം ജീവിതവിജയം നേടുകയാണെന്നു പറയാം. 

577976888

എല്ലാം മറക്കണം.... സുഖമായി ഒന്നുറങ്ങണം

എല്ലാം മറന്നൊന്നു സുഖമായി ഉറങ്ങാൻ ആഗ്രഹിക്കാത്ത വരില്ല. ഉറക്കം പലതിൽ നിന്നും താൽക്കാലിക മോചനമാണ്. പിരിമുറുക്കങ്ങളിൽ നിന്ന്, ശാരീരിക വേദനകളിൽ നിന്ന്, മറ്റു വികാരങ്ങളിൽ നിന്നെല്ലാം നമ്മെ കുറച്ചു നേരത്തേക്കെങ്കിലും വേർപെടുത്തിയെടുക്കാൻ നല്ല ഉറക്കത്തിനാകും. ഗാഢനിദ്ര യാകട്ടെ, പല ഗുരുതര പ്രശ്നങ്ങളിൽ നിന്നു പോലും ശാശ്വത പരിഹാരം നൽകുന്നു. കടുത്ത ഒരു തലവേദന ശല്യപ്പെടുത്തുമ്പോൾ പോലും പലരും പറയും, ‘മരുന്നൊന്നും വേണ്ട, നന്നാ യൊന്ന് ഉറങ്ങിയാൽ മതി....’ പല പ്രശ്നങ്ങളെയും ലഘൂകരി ക്കുകയോ പരിഹരിക്കുകയോ ചെയ്യാനുള്ള അദ്ഭുതസിദ്ധി ഉറക്കത്തിനുണ്ടെന്നു തീര്‍ച്ച. അതു കൊണ്ടു തന്നെയാണ് ഒരു രാത്രി ഉറക്കത്തിനു തടസ്സമുണ്ടായാൽപ്പോലും പലരും അസ്വസ്ഥരാകുന്നത്. ‘ഇന്നത്തെ ദിവസം ശരിയല്ല, ഉറക്കം ശരിയായില്ല, അതു കൊണ്ടാവും..’ എന്നു നമ്മിൽ പലരും ജീവിതത്തിൽ പലവുരു ആവർത്തിക്കാറുണ്ടല്ലോ.....

ഉറക്കം പലർക്കുമൊരു ആനന്ദാനുഭവം കൂടിയാണ്. വിസ്തരിച്ചുറങ്ങുകയെന്നത് ഒട്ടേറെപ്പേരുടെ ദൗർബല്യമാണ്. സ്വന്തം ഉത്തരവാദിത്തങ്ങളോ  സമയലഭ്യതയോ പോലും നോക്കാതെ ജീവിതം ഉറങ്ങിയാഘോഷിക്കുന്നവരുമുണ്ട്. ഉറക്കഭ്രാന്തന്മാർ എന്നു നാം ചിലരെ പരിഹസിക്കാറുമുണ്ട്. ശരീരമെന്ന യന്ത്രത്തിന്റെ കേടുപാടുകളും തേയ്മാനങ്ങളും പരിഹരിക്കപ്പെടുന്നത് നിദ്രാവേളയിലാണല്ലോ. അങ്ങനെ വരുമ്പോൾ ഉറക്കം ആയുസ്സു കൂട്ടുന്നു. അമൃതിനു തുല്യം തന്നെ. ഉറക്കം പരമ പ്രധാനമാണെന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. എങ്കിലും അൽപം ഉറങ്ങിക്കിട്ടാൻ പറഞ്ഞാൽത്തീരാ ത്തത്ര ബദ്ധപ്പാടനുഭവിക്കുന്ന ഒരുപാട് ആളുകളുമുണ്ട്. 

ഒന്നോ രണ്ടോ ദിവസം ഉറങ്ങിയില്ലെങ്കിൽത്തന്നെ ശാരീരിക പ്രവർത്തനങ്ങൾ തകിടം മറിയും. മനസ്സിന്റെ സമനില തന്നെ തെറ്റുകയും ചെയ്യും എന്നു പറയുമ്പോൾ പ്രാണവായുവും ഭക്ഷണവും പോലെ ഉറക്കവും പ്രധാനമാണെന്ന് മനസ്സിലാക്കാം. 

ഉറങ്ങാൻ മറക്കരുത്....ഉറക്കത്തിനുമുണ്ട് നേരവും കാലവും

ദൈവമേ, എന്റെ ഗതി എന്താകുമോ എന്തോ? ചിന്താവിഷ്ടയായ ശ്യാമളയെപ്പോലെ, ആത്മഗതത്തോടെയാണ് സരിതയുടെ ദിവസങ്ങൾ തുടങ്ങുന്നത്. പുലർച്ചെ അഞ്ചിന് ഉണരണം. നേരെ അടുക്കളയിലേക്ക്.... ഇനിയൊരു ഒറ്റയാള്‍പ്പോരാട്ടമാണ്. ഊണിനുള്ള പച്ചക്കറികൾ നുറുക്കി പാചകം തുടങ്ങുന്നു കറികളൊരുക്കി, കാപ്പിയും പലഹാരങ്ങളുമുണ്ടാക്കി, എല്ലാവരുടെയും ചോറുപാത്രങ്ങൾ നിറച്ചു. ഉറങ്ങുന്ന കുട്ടികളെ ഉന്തിത്തള്ളിയുണർത്തി പല്ലു തേയ്പിച്ച് ആഹാരം കഴിപ്പിച്ചു.. കുളിപ്പിച്ചൊരുക്കി സ്കൂളി ലേക്ക്. ഓഫീസിലേക്കു തയാറെടുക്കുന്ന ഭർത്താവിനുള്ള പ്രാതൽ എടുത്തുവച്ചു. പാത്രങ്ങൾ കഴുകി. യുദ്ധക്കളം പോലെ കിടന്ന അടുക്കള തൂത്തു തുടച്ചു വൃത്തിയാക്കി.... കുളിച്ചു കഴിച്ചു കഴിച്ചില്ലെന്നു വരുത്തി, ഓഫിസിലേക്കു വണ്ടി തെറ്റാതിരിക്കാൻ പതിവുപോലെ വീട്ടിൽ നിന്ന് ഇറങ്ങിയോടി.

89483991

ഓഫിസിലെ  പണിത്തിരക്കുകളുമായി മല്ലിട്ട് ആറുമണിയോടെ വീട്ടിലേക്ക്. വഴിക്ക്, സ്കൂൾവിട്ട ശേഷം ഡേ കെയറിലെത്തു ന്ന കുട്ടികളെ കൂട്ടി. വീട്ടിലെത്തി മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കി, കുട്ടികൾക്കു ചായ കൊടുത്തു, കുളിപ്പിച്ചു, ഭക്ഷണം കൊടുത്തു, സ്കൂൾ പാഠങ്ങൾ പഠിപ്പിച്ചു. ഹോംവർക്ക് തീർത്തു. ഓരോ ഗ്ലാസ് പാലും കുടിപ്പിച്ച് കുട്ടികളെ ഉറക്കി. 

സരിതയുടെ ദിവസം തീർന്നിട്ടില്ല. വൈകിയെത്തുന്ന ഭർത്താ വിന് ആഹാരം കൊടുത്തു. അലങ്കോലമായ വീട് ഒതുക്കി വൃത്തിയാക്കി. പാത്രങ്ങൾ കഴുകി, അടുക്കള ഒന്നുകൂടി വൃത്തി യാക്കി. ഒന്നു മേൽ കഴുകി കിടക്കയിലേക്കെത്തുമ്പോൾ ഘടി കാരമണി പന്ത്രണ്ടു പിന്നിട്ടിരിക്കും.  ഇത്ര വൈകി കിടന്നിട്ടും, ഒരു ദിവസത്തെ ക്ഷീണം മൊത്തമുണ്ടായിരുന്നിട്ടും ഉറക്കം അനുഗ്രഹിക്കാത്തതെന്തെന്നു വേദനയോടെ ചിന്തിക്കാറുണ്ട് സരിത. കിടക്കയിൽ ഉറക്കം വരാതെ കിടന്നുകിടന്ന് ഒരു മണിയോടെ വല്ലവിധേനയും ഉറങ്ങുന്നു. നാലുമണിക്കൂർ കൊണ്ട് എന്താവാൻ? രാവിലെ കൃത്യസമയത്ത് ഉണർന്നില്ലെ ങ്കിലോ എന്ന ആധി കാരണം ഗാഢമായ ഉറക്കം കിട്ടുന്നില്ല. സരിതയെപ്പോലെ എത്രയോ വീട്ടമ്മമാര്‍ ഉറക്കക്കുറവിന്റെ ചെടിപ്പുമായി ദിവസങ്ങളും ആയുസ്സും തള്ളി നീക്കുന്നു നമ്മുടെ നാട്ടിൽ.

ഒരു ദിവസം എത്ര ഉറങ്ങണം?

ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം? സാധാരണ ചോദിക്കാറുള്ള ഒരു ചോദ്യമാണിത്. പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസവും 6–8 മണിക്കൂറെങ്കിലും ഉറങ്ങണം.  നിർഭാഗ്യകരമെന്നു പറയട്ടെ മൂന്നോ നാലോ മണിക്കൂറെങ്കിലും എല്ലാം മറന്ന് സുഖമായി ഉറങ്ങാൻ കഴിയുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്. പുതിയ ജീവിതശൈലിയും തിരക്കുകളും തൊഴിൽപരമായ സമ്മർദങ്ങളുമൊക്കെയാണ് ഇന്നത്തെ ലോകത്തു നിന്ന് ഉറക്കത്തെ അകറ്റി നിർത്തുന്നത്.

കിഴക്ക് വെള്ള കീറുമ്പോൾ ഉണർന്നെണീക്കുകയും പകലന്തിയോളം പണിയെടുക്കുകയും ഇരുൾ പരക്കുമ്പോൾ ഉറങ്ങുക യും ചെയ്യുന്ന ലളിതവും സ്വാഭാവികവുമായ ജീവിതശൈലി യായിരുന്നു നമ്മുടെ പൂർവികരുടേത് അതാകട്ടെ പ്രകൃതിയു ടെ താളക്രമവുമായി സമരസപ്പെട്ടുള്ളതുമായിരുന്നു. ടിവിയു ടെയും കംപ്യൂട്ടറിന്റെയും മൊബൈൽ ഫോണിന്റെയുമൊക്കെ വരവ് നമ്മുടെ ഉറക്കത്തിന്റെ താളം തെറ്റിച്ചു. പാതിരാപ്പടവും ചാനൽചർച്ചയും കണ്ട് നേരം വെളുപ്പിക്കുന്നവരാണേറെയും.  കംപ്യൂട്ടറിന്റെയും ലാപ്ടോപ്പിന്റെയും മുന്‍പിലിരുന്ന് വെളുക്കു വോളം ചാറ്റിങ് നടത്തുന്നവർക്ക് ഉറക്കം ഒരു പിടികിട്ടാപ്പുള്ളിയായി മാറുന്നു. 

മതിവരാത്ത ഉറക്കമാണ് പിന്നീട് പകല്‍മയക്കമായുമൊക്കെ പ്രകടമാകുന്നത്. ഉന്മേഷത്തോടെയും ഉണർവോടെയും ജോലികളിൽ വ്യാപൃതരാകാൻ ഉറക്കം തൂങ്ങിയിരിക്കുന്നവർ ക്കു കഴിയില്ലല്ലോ. ക്ലാസിലിരിക്കുമ്പോഴും ഫയൽ തുറക്കുമ്പോഴുമൊക്കെ കോട്ടുവായുടെ അകമ്പടിയോടെ ഉറക്കം കടന്നു വരും. പകൽമയക്കത്തെ നിസ്സാരമായി കാണണ്ട. വർധിച്ചു വരുന്ന റോഡപകടങ്ങളുടെയും തൊഴിൽ അപകടങ്ങളുടെയും കാരണങ്ങളിലൊന്ന്  പതുങ്ങി വരുന്ന പകൽ മയക്കമാണ്.

ഉറങ്ങണമെന്ന വിചാരം വേണം

ഉറക്കത്തെ മാനിക്കാത്തവരെ ഉറക്കവും മാനിക്കുകയില്ല. ഉറങ്ങാനുള്ള ശരിയായ തയാറെടുപ്പില്ലാത്തതാണ് ഉറക്കക്കുറ വിന്റെ പ്രധാന കാരണം. ഉറങ്ങാനും ഉണരാനും കൃത്യത പാലിക്കണം. തിരക്കുകളെല്ലാം മാറ്റി വച്ച്, ചിന്തകള്‍ക്കെല്ലാം അവധി നൽകി, ഒഴിഞ്ഞ മനസ്സുമായിട്ടായിരിക്കണം കിടക്കയെ സമീപിക്കേണ്ടത്. വാതിൽ തുറന്ന് ഉറക്കം മെല്ലെ കടന്നു വരും. 

ഉറക്കം ഒരു സ്വാഭാവിക ജൈവ പ്രക്രിയയാണ്.അതിനു കൃത്രിമ മാർഗങ്ങൾ അവലംബിക്കുന്നത് നന്നല്ല. ഉറക്കഗുളിക കൾക്കെല്ലാം പാർശ്വഫലങ്ങളുമുണ്ട്. തന്നെയുമല്ല തുടർച്ചയായ ഉപയോഗം മരുന്നിനോടുള്ള വിധേയത്വം ഉണ്ടാക്കിയെന്നും വരാം. മരുന്നിന്റെ സ്വാധീനവും അടുത്ത ദിവസത്തേക്കും നീളുന്ന ഹാങ്ങോവറും പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. 

ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാവുകയുള്ളൂ എന്നു പറയുന്നതു പോലെ ശരീരത്തിനു സ്വസ്ഥത യുണ്ടെങ്കിലേ നല്ല ഉറക്കം കിട്ടുകയുള്ളൂ. നല്ല ഭക്ഷണം കഴിച്ചും നന്നായി വ്യായാമം ചെയ്തും ശാരീരിക ആരോഗ്യം ഉറപ്പാക്കണം. സ്വസ്ഥമായ മനസ്സാണ് സുഖനിദ്രയുടെ ഇരിപ്പിടം. വിശ്രാന്തിയുടെ മാർഗങ്ങൾ സ്വീകരിച്ച് പിരിമുറുക്കം ഒഴിവാക്കി മാനസികാരോഗ്യം നേടണം. നിദ്രാദേവിയുടെ കടാക്ഷം ഉണ്ടാകും തീർച്ച!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA