ADVERTISEMENT

കൊച്ചിയിലെ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ പാര്‍ട്ടി അംഗങ്ങള്‍ തമ്മിലടിച്ച സംഭവം വാര്‍ത്തയായിരുന്നു. സിഐടിയു ചമ്പക്കര മാര്‍ക്കറ്റ് യൂണിയന്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഈ സംഘര്‍ഷത്തിനിടെ എം.സ്വരാജ് ഇറങ്ങിയോടി എന്ന അവകാശവാദത്തോടെ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. 'എം.സ്വരാജ് ഓടി രക്ഷപെട്ടു' എന്ന മീഡിയ വണ്ണിന്റെ വാര്‍ത്താ സ്‌ക്രീഷോട്ടും ചേര്‍ത്തുവച്ചാണ് പ്രചാരണം. എന്നാല്‍, പ്രചരിക്കുന്ന പോസ്റ്റുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന്  അന്വേഷണത്തില്‍ കണ്ടെത്തി. എം.സ്വരാജിന് പരിക്കേറ്റ ചിത്രം പഴയതാണ്, പോസ്റ്റിനൊപ്പമുള്ള മീഡിയവണ്‍ സ്‌ക്രീന്‍ഷോട്ടും വ്യാജമാണ്.

∙ അന്വേഷണം

"എറണാകുളത്ത് CPM പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്, കസേര കൊണ്ടടിച്ച് പ്രവര്‍ത്തകര്‍. എം.സ്വരാജ് ഓടി രക്ഷപ്പെട്ടു "എന്ന കുറിപ്പിനൊപ്പമുള്ള ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം.

വൈറല്‍ പോസ്റ്റിലുള്ള ചിത്രം റിവേഴ്‌സ് ഇമേജില്‍ തിരഞ്ഞപ്പോള്‍ 2016 മുതല്‍ ഈ ചിത്രം പ്രചരിക്കുന്നുണ്ടെന്ന് വ്യക്തമായി. 2016 ഏപ്രില്‍ ഏഴിന് വിനോദ് തോമസ് എന്ന ഫെയ്‌സ്ബുക് യൂസര്‍ ഈ ചിത്രം പങ്കുവച്ചിട്ടുണ്ട് . ഡിവൈഎഫ്‌ഐ നടത്തിയ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് എം.സ്വരാജിന് പരിക്കേറ്റെതെന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. 2016 ജനുവരി 30ന് ഡിവൈഎഫ്‌ഐ കുഴിവിലം എന്ന ഫെയ്‌സ്ബുക് പേജില്‍ സമാനമായ പശ്ചാത്തലത്തിലുള്ള എം. സ്വരാജിന്റെ  മറ്റൊരുചിത്രം പങ്കുവച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാര്‍ സ്വരാജിന്റെ കാലിലെ മുറിവ് കെട്ടിവയ്ക്കുന്ന ഈ ചിത്രം കാണാം 

പോസ്റ്റുകളില്‍ നിന്ന് ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രമാണിതെന്ന സൂചന ലഭിച്ചു. ചിത്രത്തിന്റെ യഥാര്‍ഥ ഉറവിടം ഞങ്ങള്‍ക്ക് ലഭ്യമായില്ലെങ്കിലും കഴിഞ്ഞ ദിവസം പൂണിത്തുറയില്‍ നടന്ന സംഘര്‍ഷവുമായി ഈ ചിത്രത്തിന് ബന്ധമില്ലെന്ന് ഉറപ്പിക്കാനായി.

അടുത്തതായി ഞങ്ങള്‍ പരിശോധിച്ചത് വൈറല്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മീഡിയ വണ്‍ റിപ്പോര്‍ട്ടിനെപ്പറ്റിയാണ്. പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫിസില്‍ നടന്ന സംഘര്‍ഷം സംബന്ധിച്ച് മീഡിയവണ്‍ നല്‍കിയ വാര്‍ത്ത പരിശോധിച്ചപ്പോള്‍ ഇതില്‍ എം.സ്വരാജിനെപ്പറ്റി പരാമര്‍ശിക്കുന്നില്ലെന്ന് വ്യക്തമായി. "എറണാകുളത്ത് CPM പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്, കസേര കൊണ്ടടിച്ച് പ്രവര്‍ത്തകര്‍" എന്ന തലക്കെട്ടില്‍ മീഡിയ വണ്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ചുവടെ കാണാം.

പൂണിത്തുറ സംഘര്‍ഷവുമായി ബന്ധപ്പെട്ട് മീഡിയവണ്‍ നല്‍കിയ മറ്റ് റിപ്പോര്‍ട്ടുകളും ഞങ്ങള്‍ പരിശോധിച്ചു. എന്നാല്‍ എം.സ്വരാജ് ഈ സംഘര്‍ഷത്തിലുണ്ടായിരുന്നതായി വിവരം ലഭിച്ചില്ല. വിശദമായി തിരഞ്ഞപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്താ സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് വ്യക്തമാക്കി മീഡിയ വണ്‍ പങ്കുവച്ച വിശദീകരണം ലഭ്യമായി. 

ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൂണിത്തുറയില്‍ സിപിഎം ലോക്കല്‍ സമ്മേളനത്തിനടെ സംഘര്‍ഷം നടന്നിരുന്നു. ഈ സംഘര്‍ഷത്തെ തുടര്‍ന്ന്  നടപടിയെടുത്തതായി വാര്‍ത്തകളുണ്ട് . ഈ സംഭവങ്ങള്‍ക്ക് ശേഷം ഇന്നലെ സിഐടിയു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൂണിത്തുറ ലോക്കല്‍ കമ്മറ്റി ഓഫിസില്‍ നടന്ന യോഗത്തിലാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. സിപിഎം സംസ്ഥാനകമ്മറ്റിയംഗം  സി.എം. ദിനേശ് മണി പങ്കെടുത്ത യോഗത്തിലാണ് തമ്മിലടി നടന്നതെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. 

വിശദീകരണത്തിനായി ഞങ്ങള്‍ പൂണിത്തുറ ലോക്കല്‍ കമ്മിറ്റി ഉള്‍പ്പെടുന്ന സിപിഎമ്മിന്റെ തൃക്കാക്കര ഏരിയ സെക്രട്ടറി എ.ജി. ഉദയഭാനുവിനെ ബന്ധപ്പെട്ടു. " പൂണിത്തുറയില്‍ നടന്ന യോഗം സിഐടിയുവിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്. ഇതില്‍ എം.സ്വരാജ് പങ്കെടുത്തിട്ടില്ല. അത്തരം പ്രചാരണങ്ങളൊക്കെ തെറ്റിദ്ധരിപ്പിക്കുന്നതാണ്, " ഉദയഭാനു പറഞ്ഞു. 

കൂടാതെ പൂണിത്തുറയിലെ സംഘര്‍ഷം നടന്നപ്പോള്‍ എം.സ്വരാജ് വയനാട് ജില്ലയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തുന്ന അവഗണനയ്‌ക്കെതിരായി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് സ്വരാജ് വയനാടെത്തിയത്.

ലഭ്യമായ വിവരങ്ങളില്‍ നിന്ന് പൂണിത്തുറ ലോക്കല്‍ കമ്മിറ്റി യോഗത്തിലെ സംഘര്‍ഷത്തിനിടെ എം.സ്വരാജ് ഇറങ്ങിയോടിയെന്നും അദ്ദേഹത്തിന് പരിക്കേറ്റെന്നുമുള്ള പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി. 

∙ വാസ്തവം

വൈറല്‍ പോസ്റ്റിലുള്ള എം.സ്വരാജിന്റെ ചിത്രം പഴയതാണ്. പൂണിത്തുറ ലോക്കല്‍ കമ്മറ്റി ഓഫിസിലെ സംഘര്‍ഷത്തിനിടെ എം.സ്വരാജ് ഇറങ്ങിയോടിയെന്ന വാര്‍ത്താ സ്‌ക്രീന്‍ഷോട്ട് വ്യാജമാണ്.

( രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ വ്യാജപ്രചാരണങ്ങൾ തടയാൻ രൂപീകരിച്ച ശക്തി കലക്ടീവിന്റെ ഭാഗമായി ഇന്ത്യാ ടുഡേ പ്രസിദ്ധീകരിച്ച ഫാക്ട്ചെക്കിൽ നിന്ന്)

English Summary: The news screenshot showing M.Swaraj running down during the conflict at Poonithura Local Committee office is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com